പത്തനംതിട്ട: ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ടു തകര്‍ന്ന് നൂറു കണക്കിന് ആളുകള്‍ ഒലിച്ചുപോയെന്ന വാര്‍ത്ത കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. 132 വര്‍ഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സംശയങ്ങളാണ് ഈ മഴക്കാലത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 136 അടിയോട് അടുക്കുകയാണ്. 142 അടി വരെ വെള്ളം സംഭരിക്കുന്നതിന് തമിഴ്‌നാടിനെ അനുവദിച്ച് സുപ്രീംകോടതി 2014 ല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉയരം കൂട്ടാന്‍ അനുവദിച്ചുള്ള 2006 ലെ ഉത്തരവിനെ മറികടക്കാന്‍ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് പാസാക്കിയ കേരളത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി 142 അടിയാക്കി ഉയര്‍ത്തിയ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇതിന്റെ ബലത്തിലാണ് തമിഴ്‌നാട് ഈ മഴ അനുകൂല വര്‍ഷത്തില്‍ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ജലനിരപ്പ് 111 അടി മാത്രമായിരുന്നു.
തമിഴ്‌നാട് ജലനിരപ്പ് 142 അടിയിലെത്തിക്കുമെന്ന തീരുമാനത്തിലുമാണ്. അവര്‍ക്ക് കോടതിവിധിയുടെ പിന്‍ബലവുമുണ്ട്. ഇതിനായി മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പരമാവധി കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 2300 ക്യുബിക് അടി എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായിരം മാത്രം. ഡാമില്‍ പെട്ടെന്നു ജലനിരപ്പ് ഉയര്‍ന്നാല്‍ ഏതൊക്കെ ഷട്ടറുകളാണു തുറക്കേണ്ടതെന്നതു സംബന്ധിച്ച ഓപ്പറേറ്റിങ് മാനുവല്‍ (പ്രവര്‍ത്തന രേഖ) കാണണമെന്ന കേരള സംഘത്തിന്റെ ആവശ്യവും തമിഴ്‌നാട് നിരാകരിച്ചു. മുല്ലപ്പെരിയാര്‍ വെള്ളം തമിഴ്‌നാട്ടില്‍ ശേഖരിക്കുന്ന വൈഗൈ അണക്കെട്ടില്‍ ജലനിരപ്പ് 55 അടിയിലെത്തിയിട്ടുണ്ട്. വൈഗൈയുടെ സംഭരണശേഷി 71 അടിയാണ്.
2011 ജൂലൈയ്ക്കും നവംബറിനും ഇടയില്‍ മുല്ലപ്പെരിയാറിനു ചുറ്റുമായി ഇടുക്കി മലനിരകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ 26 ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി ഗവേഷകനായ ജോണ്‍ മത്തായി വ്യക്തമാക്കിയിരുന്നു. ഭ്രംശരേഖകള്‍ സജീവമായതിനാല്‍ ഇവിടെ വലിയ ഭൂചലനത്തിനുള്ള സാധ്യതയുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ ആറു രേഖപ്പെടുത്തുന്ന തീവ്രമായ ഒരു ചലനം ഉണ്ടായാല്‍ മുല്ലപ്പെരിയാറിനു കേടുപാടു സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
എന്തെങ്കിലും സംഭവിച്ചാല്‍ താഴെ താമസിക്കുന്ന ജനങ്ങള്‍ക്ക് ഉയരമുള്ള സ്ഥലത്തേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ 1015 മിനിറ്റു വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 50 കിലോമീറ്റര്‍ താഴോട്ട് പെരിയാറ്റിലൂടെ വെള്ളം ഒഴുകും. കെകെ റോഡിലെ വണ്ടിപ്പെരിയാര്‍ പാലത്തെ മുട്ടി 36 അടിവരെ ജലനിരപ്പ് ഉയരാമെന്നാണ് ഏകദേശ കണക്ക്. ഇടുക്കി ഡാം ശേഷിയുടെ 81.15 ശതമാനം നിറഞ്ഞു കിടക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ മഴക്കാലത്തിന്റെ പ്രത്യേകത.
സാധാരണ തുലാമഴയില്‍ നിറയാറുള്ള ഇടുക്കി ഈ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ ഏതാനും ആഴ്ചകള്‍ക്കകം ഒരു പക്ഷേ തുറക്കേണ്ട സ്ഥിതി സംജാതമായേക്കാം. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ ആ വെള്ളം പെരിയാറ്റിലൂടെ ഒഴുകി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്കാണ് വരുന്നത്. ഇങ്ങനെ വന്നാല്‍ ഇടുക്കി കവിഞ്ഞൊഴുകും. മുകളിലൂടെ വെള്ളം ഒഴുകിയാല്‍ ഡാം വെള്ളത്തിലിട്ട കല്ലുപോലെയാകും. ഇത് ഡാമിന്റെ ബലം ക്ഷയിപ്പിക്കും. (ഒരു വലിയ കല്ലിനെ മുഴുവനായും വെള്ളത്തില്‍ മുക്കിയാല്‍ അതിന്റെ ഭാരം കുറയുമെന്ന തത്വം ഓര്‍ക്കുക).
ഇങ്ങനെയൊരു സാഹചര്യത്തെപ്പറ്റി മുന്‍പു വിദഗ്ധര്‍ പറയാറുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്ന പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല. മുല്ലപ്പെരിയാര്‍ ജലം തമിഴ്‌നാട് ആവശ്യത്തിന് എടുത്തുകൊള്ളട്ടെ എന്ന ശാന്തമായ നിലപാടിലാണ് കേരള സര്‍ക്കാര്‍. ഡാം ബ്രേക്ക് അനലൈസിസാണ് ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്. അണക്കെട്ട് പൊട്ടിയാല്‍ വെള്ളം എവിടെയെല്ലാം എത്തുമെന്ന് പറയണമെങ്കില്‍ അതിന് പുതിയ മാതൃകകള്‍ (മാതമാറ്റിക്കല്‍ മോഡല്‍, സൂപ്പര്‍ കംപ്യൂട്ടര്‍) ഒക്കെ വേണ്ടിവരും.
മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളത്തിന്റെ കുറച്ചുഭാഗം പമ്പാനദിയിലേക്കും ഒഴുകിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എങ്കിലും പലതവണ അറ്റകുറ്റപ്പണി നടത്തി ഉറപ്പിച്ച ഡാമാണെന്നും ഒന്നും സംഭവിക്കില്ലെന്നും ഉറപ്പു നല്‍കിയിരിക്കുന്നത് ഉന്നത നീതിപീഠമാണ്. തല്‍ക്കാലം ആ ഉറപ്പു വിശ്വസിച്ച് മുന്നോട്ടു നീങ്ങാം.
#BREAKING: Video from above the devastating dam failure after a hydroelectric dam collapsed in Laos. (Video: @Zeno7Inc) pic.twitter.com/QG3kL20Jjv
— BreakingNNow (@BreakingNNow) July 24, 2018