തിരുവനന്തപുരം; കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് പോലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വധശിക്ഷ ഇത് വരെ വധശിക്ഷ ലഭിച്ചിട്ടില്ല. ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ രണ്ടു പോലീസുകാര്‍ക്ക് ഇന്ന് വധശിക്ഷ ലഭിച്ചത് ഉത്തരവാദിത്തം മറന്നു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു പാഠം കൂടിയാണ്.
2005 സെപ്റ്റംബര്‍ 27 നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്യുന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചു. ഉദയകുമാറിന്റെ അമ്മയാണ് കൊലപാതകികളെ ശിക്ഷിക്കാനായി നിയമപോരാട്ടം നടത്തിയത്.
ഒരാളെ പോലീസ് അറസ്റ്റു ചെയ്താല്‍ അടുത്ത ബന്ധുക്കളെ വിവരമറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നിയമസഹായം തേടാന്‍ അനുവാദം നല്‍കണം. എന്തിനാണ് അറസ്റ്റു ചെയ്തതെന്ന കാര്യം പിടികൂടിയ ആളെ അറിയിക്കണം. അറസ്റ്റു രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. സ്റ്റേഷനിലെ ജിഡി റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഉദയകുമാറിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.
ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഉദയകുമാറിനെയും സുഹൃത്തിനെയും രാത്രി പത്തരയോടെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്ന നാലായിരം രൂപയാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ ക്രൂരമായി മര്‍ദിച്ചു. ബോണസ് കിട്ടിയ പണമാണെന്നു പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. പിന്നീട് മാപ്പു സാക്ഷികളായ വനിതാ പോലീസുകാരടക്കം ഉദയകുമാറിനെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി മൊഴികള്‍ പുറത്തുവന്നു. ഉദയകുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട വനിതാ പോലീസുകാരെ മേലുദ്യോഗസ്ഥര്‍ ശാസിച്ചെന്നും മൊഴികളുണ്ട്.
രാത്രിയോടെ ഉദയകുമാറിന്റെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്നാണ് പോലീസ് പറഞ്ഞത്. പിന്നീട് മരിച്ച ഉദയകുമാറിന്റെ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നത്.
ആര്‍ഡിഒയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും നിര്‍ണായകമായി. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസുകാര്‍ ആര്‍ഡിഒയോട് പറഞ്ഞത്. കസ്റ്റഡിമരണം സംശയിക്കുന്നതായി ആര്‍ഡിഒ റിപ്പോര്‍ട്ടില്‍ എഴുതിയതോടെയാണ് സംഭവം ഒതുക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.
വിചരണവേളയിലും പലതവണ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. കേസിലെ ഒന്നാം സാക്ഷിയും ഉദയകുമാറിന്റെ സുഹൃത്തുമായ സുരേഷ് വിചാരണവേളയില്‍ കൂറുമായി പ്രതിഭാഗം ചേര്‍ന്നു. ഒന്നാംപ്രതിയായ ജിതകുമാറിന് എഎസ്‌ഐയായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടാംപ്രതി ശ്രീകുമാര്‍ നാര്‍ക്കോട്ടിക് സെല്‍ സിവില്‍ പൊലീസ് ഓഫിസര്‍, അജിത് കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി (അന്നത്തെ എസ്‌ഐ) ടികെ ഹരിദാസും(അന്നത്തെ അസി.കമ്മിഷണര്‍), ഇകെ സാബുവും(അന്നത്തെ സിഐ) എസ്പിമാരായി വിരമിച്ചു. രണ്ടും എസ്പിമാര്‍ക്കും ഐപിഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രം തള്ളുകയായിരുന്നു.