കൊച്ചി: താരസംഘടനയായ എഎംഎംഎയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് വനിതാ താരകൂട്ടായ്മ. ആക്രമിക്കപ്പെട്ട നടിക്ക് എഎംഎംഎയില്‍ നിന്നും യാതൊരു നീതിയും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന് അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതിയെന്നും നടിമാര്‍ പറഞ്ഞു.
സംഭവം നടന്ന് 15 മാസം കഴിഞ്ഞിട്ടും ആരും കൂടി നിന്നില്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്ന് വെറുതെ പറയുകയാണെന്നും നടിമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇനി നിശബ്ദമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും നടിമാര്‍ പറഞ്ഞു.
അമ്മ പ്രസിഡന്റ് നടിമാര്‍ എന്ന് വിളിച്ചു തങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ അപമാനിച്ചെന്നും നടി രേവതി പറഞ്ഞു. തങ്ങളുടെ പേര് പറയാന്‍ പോലും മോഹന്‍ലാന്‍ തയ്യാറായില്ല. അമ്മയുടെ യോഗത്തില്‍ നടന്നത് ഇനി ഒളിച്ചുവെച്ചിട്ട് കാര്യമില്ല. താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്.
ഇപ്പോള്‍ നടക്കുന്നത് നീതിയ്ക്ക് വേണ്ടിയുള്ള സമരമാണ്. അമ്മയുടെ യോഗത്തില്‍ ആദ്യ നാല്പത് മിനിറ്റ് നേരിട്ടത് കുറ്റപ്പെടുത്തലാണെന്ന് പാര്‍വ്വതി ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിയെ യോഗത്തില്‍ അധിക്ഷേപിച്ചെന്നും നടിമാര്‍ ആരോപിച്ചു. അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു.
യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.
നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്തസമ്മേളനം. പ്രതിഷേധസൂചകമായി മൂന്നുപേരും കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്.