കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്നതോടെ വിഷയത്തില്‍ വന്‍ വിവാദവും കത്തി പടരുകയാണ്. ഇതിനിടയിലാണ് ശബരിമലയില്‍ ആറ് വര്‍ഷം മുന്‍പ് സ്ത്രീകള്‍ നിയമ വിരുദ്ധമായി സന്നിധാനത്ത് എത്തിയതിന്റെ വാര്‍ത്ത വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.
2012 ഏപ്രില്‍ 6 നാണ് ‘ പോലീസ് സംരക്ഷണത്തില്‍ യുവതികള്‍ സന്നിധാനത്ത്’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അക്കാലയളവില്‍ ശബരിമലയില്‍ കരാറുകാരനായ സുനില്‍ സ്വാമി എന്നയാളുടെ സ്വാധീനത്തിലാണ് 20നും 45നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകള്‍ ഇവിടെ പ്രവേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
ക്ഷേത്രത്തിന് സമീപം ഇവര്‍ നില്ക്കുന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേശാഭിമാനി ലേഖകനായ ഏബ്രഹാം തടിയൂരാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം തന്നെ കഴിഞ്ഞ ദിവസം വാര്‍ത്തയുടെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ്
പഴയ സംഭവം വീണ്ടും ചര്‍ച്ചയായത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന രാഹുല്‍ ഈശ്വര്‍ 2012ല്‍ നടത്തിയ പ്രതികരണവും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ‘സുനില്‍ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന് പോകരുതെന്ന് അമ്മ പറഞ്ഞിനാല്‍ താനാ വിഷയം വിട്ടെന്നും’ അന്ന് രാഹുല്‍ ഈശ്വര്‍ എബ്രഹാം തടിയൂരിനോട് പറഞ്ഞിരുന്നു.
ഏബ്രഹാം തടിയൂരിന്റെ പോസ്റ്റ്:
”2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലിസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.
ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്.ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.
ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. “ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ ‘
എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ‘സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു ‘ എന്നാണ് .
സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലം കാരനായ ഒരു വൻ വ്യവസായി ആണ്. തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.
ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.
മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു.
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്.
ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012-ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി?
അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.”