കോഴിക്കോട്: ലഹരി മാഫിയയെ കുടുക്കാന്‍ ‘ഓപ്പറേഷന് ലിക്കര്‍ ആന്‍ഡ് ഡ്രഗ്സുമായി’ എക്സൈസ്. ഓണക്കാലത്ത് ലഹരി ഒഴുക്ക് തടയാന്‍ നടത്തിയ ‘സ്പെഷ്യല്‍ ഡ്രൈവിന്റെ’ തുടര്‍ച്ചയാണിത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വിആര്‍ അനില്‍കുമാറിന്റെ ആശയത്തില്‍ നിന്നാണ് പുതിയ ഓപ്പറേഷന്.
കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടെത്തുന്ന ലഹരി മാഫിയകളെ പിടികൂടുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി വാഹനങ്ങളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കി.
ഇതിന്റെ ഭാഗമായി 24 മണിക്കൂര്‍ പട്രോളിങ്ങും തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും പരിശോധന ഊര്‍ജിതമാക്കി. കോളേജ്, സ്കൂള്‍ പരിസരങ്ങള്‍ നിരീക്ഷണത്തിലാണ്. ഒപ്പം ചെറിയ കേസുകളില്‍ പിടിയിലാകുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നുമുണ്ട്. ഇതിലൂടെ ഒരു മാസത്തിനുള്ളില്‍ ഏഴ് വന്‍ കേസുകളാണ് തെളിഞ്ഞത്.
സെപ്തംബര്‍ ഒന്നുമുതല്‍ കഴിഞ്ഞ ദിവസം വരെ 103 അബ്കാരി കേസുകളും 29 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 17 കിലോ കഞ്ചാവ് പിടിച്ചു. 622 ലിറ്റര്‍ സ്പിരിറ്റും 148 ലിറ്റര്‍ വ്യാജ മദ്യവും 215 ലിറ്റര്‍ മാഹിയില്‍നിന്ന് കൊണ്ടുവരുന്ന മദ്യവും പിടിച്ചെടുത്തവയില്‍പെടുന്നു. ഈ കാലയളവില്‍ മദ്യവും മയക്കുമരുന്നും കടത്തിയ 20 വാഹനങ്ങളും പിടികൂടി. 70 ലിറ്റര്‍ ചാരായം കണ്ടുകെട്ടി. 14860 വാഹനങ്ങളും 86 ട്രെയിനുകളും പരിശോധിച്ചു. മീന്‍വണ്ടിയില്‍ മദ്യം കടത്തുന്നതായി പരാതി ലഭിച്ചതിനാല്‍ അഴിയൂര്‍ അടക്കമുള്ള ചെക്ക് പോസ്റ്റില്‍ വണ്ടികള്‍ നിരീക്ഷണത്തിലാണ്.
അസി. കമീഷണര്‍ മാത്യു കുര്യന്, സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി, കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേം കൃഷ്ണ, പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിനേശ്, വടകര സിഐ അനില്‍കുമാര്‍, ബാലുശേരി റേഞ്ച് ഇന്‍സ്പെക്ടര്‍ ജിജോ ജോണ്‍, വടകര റേഞ്ച് ഇന്‍സ്പെക്ടര്‍ ജയരാജ്, ഇന്‍സ്പെക്ടര്‍ മുരളീധരന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.