തിരുവനന്തപുരം: ഫോര്‍മാലിന്‍ നിറഞ്ഞു നിന്ന് മനസമാധാനത്തോടെ മത്സ്യം കഴിക്കാന്‍ സാധിക്കാത്ത കാലത്ത് മാതൃകാ മത്സ്യക്കച്ചവടവുമായി ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദധാരി. ഡിഗ്രി എടുത്ത് മത്സ്യക്കച്ചവടത്തിനിറങ്ങിയപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവരാണ് ഇന്ന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യത്യസ്ത ആശയം കൊണ്ട് സമൂഹമാധ്യമങ്ങളും നിറഞ്ഞ കൈയ്യടിയാണ് 21കാരിയായ മനീഷയ്ക്ക് നല്‍കുന്നത്.
മത്സ്യകയറ്റുമതി രംഗത്ത് 20 വര്‍ഷത്തെ പാരമ്പര്യമുള്ള അച്ഛന്റെ തൊഴില്‍ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു തിരുവനന്തപുരം കഴക്കൂട്ടത്തെ മനീഷാസ് വീട്ടില്‍ ജെസ്സി ബ്രെറ്റിന്റെയും ജെറി ബ്രെറ്റിന്റെയും മകള്‍ മീനഷ. സത്യസന്ധതയും വിശ്യാസ്യതയുമാകണം ഒരു വ്യാപാരത്തിന്റെ മുഖമുദ്രയെന്ന അചഛന്റെ ഉപദേശവും ഉള്‍ക്കൊണ്ടാണ് മനീഷ തന്റെ സ്വപ്നത്തിന് അടിത്തറയിട്ടത്. ഉന്നത വിദ്യാഭ്യാസം നേടുന്ന ഏതൊരാളിന്റെയും ലക്ഷ്യം മാന്യമായൊരു തൊഴിലും മെച്ചപ്പെട്ട ജീവിതവും തന്നെയാണ്.
എന്നാല്‍ മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ് മനീഷ. തൊഴിലായി സ്വീകരിച്ച പരമ്പരാഗത മത്സ്യക്കച്ചവടം ഒരല്‍പ്പം ന്യൂജെന്‍ രീതിയിലാക്കിയെന്നു മാത്രം. തിരുവനന്തപുരം ജില്ലയിലെ പുത്തന്‍തോപ്പില്‍ നിന്ന് തീരം ഓണ്‍ലൈന്‍ എന്ന സ്ഥാപനം ആരംഭിച്ച് കുറഞ്ഞ നാള്‍ കൊണ്ടു തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപനം വിശ്വസ്തതയുടെ മുഖമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈനിലേയ്ക്ക് കടന്നു ചെല്ലുന്ന ആര്‍ക്കും ആ വ്യത്യാസം അറിയാം.
മത്സ്യവിപണന കേന്ദ്രത്തെപ്പറ്റിയുള്ള നമ്മുടെ പതിവ് സങ്കല്‍പ്പങ്ങളൊക്കെയും മാറ്റി മറിക്കുകയാണ് തീരം. ഫ്രീസ് ചെയ്ത് രുചിയും ഗുണവുമെല്ലാം നഷ്ടപ്പെടുത്തിയ മല്‍സ്യമാണ് സാധാരണ ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാകാറ്. ഫ്രീസറുകള്‍ക്ക് പകരം ചില്ലറുകളാണ് ഇവിടെ മത്സ്യ വിപണനശാലയിലും ഉപഭോക്താക്കളിലേയ്ക്ക് മത്സ്യമെത്തിക്കാനുപയോഗിക്കുന്ന വാഹനത്തിലുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്. മത്സ്യം സൂക്ഷിക്കുന്നതും വൃത്തിയാക്കുന്നതുമായ ഇടങ്ങളെല്ലാം ഏറെ ശ്രദ്ധാപൂര്‍വ്വം സംരക്ഷിച്ചിരിക്കുന്നു. സംരംഭത്തിലെ തൊഴിലാളികളെല്ലാവരും തന്നെ ഇരുപത് വര്‍ഷമായി അച്ഛന്റെയൊപ്പം ജോലി ചെയ്യുന്നവരായതിനാല്‍ തന്നെ ജോലിഭാരം പകുതി കുറഞ്ഞു എന്നതാണ് മനീഷയുടെ പക്ഷം.
ആകര്‍ഷണീയമായ വിലക്കുറവാണ് തീരത്തെ വ്യത്യസ്തമാക്കുന്നത്. ഇടനിലക്കാരില്ലാതെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് മത്സ്യം എടുക്കുന്നതിനാലാണ് അമിതമായ ചാര്‍ജുകളീടാക്കാതെ കച്ചവടം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതെന്ന് മനീഷ പറയുന്നു. മറ്റ് കേന്ദ്രങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ 30-40 ശതമാനം വരെ വിലക്കുറവിലാണ് മിക്കപ്പോഴും തീരം മത്സ്യം വില്‍ക്കുന്നത്. അഞ്ഞുറ് രൂപക്ക് മുകളില്‍ മത്സ്യം വാങ്ങുന്നവര്‍ക്കും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ഓഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ല എന്നതാണ് സംരഭത്തിന്റെ മറ്റൊരു ആകര്‍ഷണീയത.
ഫ്‌ളാറ്റുകളിലെ മാലിന്യ സംസ്‌കരണ പ്രശ്നം മൂലം ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പലപ്പോഴും ആഗ്രഹമുണ്ടായിട്ടും മത്സ്യം വാങ്ങി ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. അജിനോമോട്ടോയും മറ്റ് രാസവസ്തുക്കളും കലര്‍ന്ന ഹോട്ടല്‍ ഭക്ഷണത്തെ ഒഴിവാക്കി നിര്‍ത്തിയിട്ട് ഇനി മനീഷയെ ഒന്ന് വിളിച്ചാല്‍ മതിയാകും. 2 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് ചില്ലര്‍ വാനില്‍ വൃത്തിയാക്കി മുറിച്ച് പരുവപ്പെടുത്തിയ മത്സ്യം എത്തിച്ചു നല്‍കും. പാക്കിങ്ങിലും തീരം തങ്ങളുടേതായ വ്യത്യസ്തത പുലര്‍ത്തുന്നു. വെള്ളം ഒലിച്ചിറങ്ങിയും ചുറ്റും മണം പരത്തിയും മത്സ്യം വാങ്ങികൊണ്ടുപോകുന്നതിലെ വൈമുഖ്യം ഇനി വേണ്ട. ഏറെ ശാസ്ത്രീയമായി പാക്ക് ചെയ്ത് സീല്‍ ചെയ്തെത്തുന്ന കിറ്റുകള്‍ ഇതിനു പരിഹാരമാണ്.
സംരഭം ഏതായാലും അതിന്റെ വികസനത്തിന് സാങ്കേതിക വശങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് ഉത്തമബോധ്യമുള്ള മനീഷ ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാന്‍ തയാറെടുക്കുകയാണ്. അവിടെ പഠനത്തോടൊപ്പം തിരുവനന്തപുരത്തുള്ള തീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കാനാവുന്ന വിധത്തില്‍ ബിസിനസ് ക്രമീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് തീരത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുശതമാനം സത്യസന്ധതയാണ് ജനപ്രതിനിധികള്‍ക്കുമുന്നിലും സ്ഥാപനം നല്‍കിയ വാഗ്ദാനം. അത് പാലിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് മനീഷ ഗൗരവപൂര്‍വം ഓര്‍മ്മിപ്പിച്ചു. പഠനശേഷം പുത്തന്‍ അറിവുകളുമായി താന്‍ തന്റെ നാട്ടില്‍ തിരികെ എത്തുമെന്നും മനീഷ ഉറപ്പു നല്‍കി.