കൊച്ചി: മഹാപ്രളയത്തിനു മുന്നില്‍ മുട്ടുമടക്കാത്ത കേരളവിനോദസഞ്ചാര മേഖലയ്ക്ക്
പുത്തന്‍ ഉണര്‍വ്വ് നല്കിയ കേരള ട്രാവല്‍മാര്‍ട്ട് 2018 ന് സമാപനം. രാജ്യത്തെതന്നെ ഏറ്റവും വലിയ ടൂറിസം മേളയാണ് കേരള ട്രാവല്‍ മാര്‍ട്ട്. പൊതു സ്വകാര്യ പങ്കാളിത്തമായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം. ടൂറിസം മേഖലയെ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്റെ അതിജീവനംകൂടിയാണ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ ലോകമറിഞ്ഞത്.
പ്രളയത്തിനുശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്റെ ഔചിത്യംപോലും ചര്‍ച്ച ചെയ്തിരുന്നുവെന്നും കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചുവരുമായിരുന്നുവെന്ന് അറിയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ സമാപന സമ്മേളനത്തില്‍ പറഞ്ഞു. ‘കെടിഎം- 2018’ ടൂറിസം ചരിത്രത്തിന്റെ ഭാഗമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആറ് രാജ്യങ്ങളില്‍നിന്നെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1090 പ്രതിനിധികളും പൂര്‍ണതൃപ്തരായാണ് കെടിഎം പത്താംലക്കത്തില്നിന്ന് മടങ്ങിയത്. പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് സെമിനാറുകളും മേളയുടെ ഭാഗമായി നടന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്, പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ്ബോട്ടുകള്‍ ആയുര്‍വേദ റിസോര്‍ട്ടുകള്‍, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജീവപ്രാതിനിധ്യമാണ് മേളയില്‍ ഉണ്ടായത്. സമാപന ദിവസം നിരവധി പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ചത്.