തിരുവനന്തപുരം: പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി കേരളത്തിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സഹായം ചോദിച്ചതിന്റെ പത്തില്‍ ഒന്നുപോലുമില്ലെന്ന് കണക്കുകള്‍. 10 വര്‍ഷത്തിനിടെയുള്ള കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2010 മുതല്‍ 2018 വരെ 12,000 കോടി രൂപയാണ് സഹായമായി കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. ആകെ കിട്ടിയത് 951 കോടി രൂപ മാത്രം.
10 വര്‍ഷത്തിനിടെ ലഭിച്ച 951 കോടി രൂപയില്‍ 600 കോടി കഴിഞ്ഞ മെയ് മുതല്‍ ജൂലൈ വരെയുണ്ടായ ആദ്യഘട്ട പ്രളയ ദുരന്തത്തെ തുടര്‍ന്നാണ് അനുവദിച്ചത്. ആഗസ്തില്‍ 4796 കോടി രൂപയുടെ സഹായംതേടി നിവേദനം നല്‍കിയെങ്കിലും ഇതുവരെ തുകയൊന്നും അനുവദിച്ചിട്ടില്ല. ഇതിനു പുറമെയാണ് മുഖ്യമന്ത്രി കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് 5000 കോടിയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടത്.
പ്രകൃതിദുരന്തം മൂലമുള്ള നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം 2010നുശേഷം കഴിഞ്ഞ ജൂലൈ വരെ 1521 കോടി രൂപ അനുവദിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 951.12 കോടി അനുവദിച്ചത്. 2013, 2014 വര്‍ഷങ്ങളിലായി കേന്ദ്രസംഘം 125 കോടിയുടെ ശുപാര്‍ശ നല്‍കിയെങ്കിലും അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയതായി രേഖയില്ല.
ഓഖി ദുരന്തത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 431 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ദുരന്തം നേരിട്ട് വിലയിരുത്തിയ കേന്ദ്രസംഘം 169.63 കോടിയുടെ ശുപാര്‍ശ നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നു നല്‍കിയത് 111 കോടി രൂപ. 2011ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 1500 കോടി ആവശ്യപ്പെട്ടു. കേന്ദ്രസംഘം 225 കോടി ശുപാര്‍ശ ചെയ്തു. കിട്ടിയത് 109.69 കോടിയും. 2012-13ല്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് 1428 കോടി രൂപ ചോദിച്ചു.
കേന്ദ്രസംഘം വെറും 54.59 കോടിയുടെ ശുപാര്‍ശ നല്കി. കിട്ടിയത് 15.96 കോടിയും. 2012ല്‍ വരള്‍ച്ച ദുരിതാശ്വാസമായി 1884 കോടി ചോദിച്ചെങ്കിലും അനുവദിച്ചത് 18 കോടി. ഈ വര്‍ഷം ആഗസ്തിലെ മഹാപ്രളയത്തെ തുടര്‍ന്ന് 4796 കോടി അടിയന്തരസഹായമായി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.