കൊല്ലം: അനുദിനം വര്‍ധിക്കുന്ന ഇന്ധനവിലയെത്തുടര്ന്ന് അവതാളത്തിലായത് സ്വകാര്യ ബസ്സ് വ്യവസായം. വര്‍ധിക്കുന്ന ഇന്ധനവിലയും സ്പെയര്‍ പാര്‍ട്സിന്റെ വിലക്കൂടുതലും നികുതി വര്‍ധനയും വ്യവസായം നടത്തിക്കൊണ്ടുപോകുന്നതിന് തിരിച്ചടിയായി. 2016-17 ല്‍ ജില്ലയില്‍ 3400 സ്വകാര്യ ബസ് ഉണ്ടായിരുന്നത് ഇപ്പോള്‍ 1700 ആയി കുറഞ്ഞു.
ശരാശരി ഒരു ബസിന്റെ ദിവസ വരുമാനം 8000-8500-10000 വരെയാണ്. ഒരുദിവസം കുറഞ്ഞത് 7580 ലിറ്റര്‍ ഡീസല്‍ വേണ്ടിവരുന്നു. ഡീസല്‍ ചെലവുമാത്രം ഒരുദിവസം 6000 രൂപയിലേറെയാണ്. കൂടാതെ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ മറ്റു ചെലവുകളും ഈ വരുമാനത്തില്‍ നടക്കണം. ഒരു ദിവസത്തെ റോഡ് നികുതി 334.50 രൂപയാണ്. ഒരുവര്‍ഷത്തെ ഇന്‍ഷുറന്‍സ് തുക 73,000 രൂപയും. തൊഴിലാളി ക്ഷേമനിധിയിലേക്ക് ഒരു ബസിന് 1080 രൂപ വീതവും സ്വകാര്യബസ് ഉടമകള്‍ അടയ്ക്കുന്നുണ്ട്. ഡീസല്‍ വില വര്‍ധനയാണ് ഒരു തരത്തിലും താങ്ങാനാകാത്തതെന്ന് ബസ് ഉടമകള്‍ പറയുന്നു.
ഭരണിക്കാവ് ചാരുംമൂട് റൂട്ടില്‍ ഇരുപതോളം പെര്‍മിറ്റാണ് ഈ വര്‍ഷം ഇതിനകം സറണ്ടര്‍ ചെയ്തത്. ചവറപത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന എംകെകെയുടെ മൂന്ന് ബസുകളും ശ്രീഭദ്രയുടെ രണ്ട് ബസുകളും കാരൂര്‍ ബസ് ആറെണ്ണവും കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടില്‍ ഉള്‍പ്പെടെ സര്‍വീസ് നട ത്തിയിരുന്ന വീണാ ട്രാവല്‍സിന്റെ 18 ബസുകളും അമ്പലക്കരയുടെ മൂന്നു ബസുകളും സൗപര്‍ണികയുടെ മൂന്നു ബസുകളും അടുത്തിടെ പെര്‍മിറ്റ് സറണ്ടര്‍ ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഒരു ലിറ്റര്‍ ഡീസലിന് വര്‍ധിച്ചത് 7.90 രൂപയാണ്. സെപ്തംബറില്‍ കഴിഞ്ഞ ദിവസം വരെ വര്‍ധിച്ചത് 4.90 രൂപ. കഴിഞ്ഞ 21നും 22നും മാത്രമാണ് ഡീസലിന് വില വര്‍ധിക്കാതിരുന്നത്. ദിവസവും ലിറ്ററിന് 35, 37, 45 പൈസ കൂട്ടുന്നു. ബുധനാഴ്ചത്തെ ഡീസല്‍ വില 79 രൂപയാണ്.