കൊച്ചി: സ്വപ്നമായ ഐഎഎസ് സ്വന്തമാക്കിയിട്ടും ഉപരി പഠനത്തിന് ചേരുന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കേരളത്തിലെ അഞ്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനായി പോകുന്നത്.
എംജി രാജമാണിക്യം, ജിആര്‍ ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്, മൃണ്മയി ജോഷി ശശാങ്ക്, സ്വാഗത് ഭണ്ഡാരി എന്നിവരാണ് വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്. 12 മുതല്‍ 24 മാസത്തേക്കാണ് ശമ്പളത്തോടു കൂടിയുള്ള അവധിയില്‍ ഇവര്‍ക്ക് വിദേശപഠനം നടത്താവുന്നത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ലണ്ടന്‍ കിങ്സ് കോളെജില്‍ പബ്ലിക് പോളിസിയിലും, ഇടുക്കി ജില്ലാ കളക്ടര്‍ ജിആര്‍ ഗോകുല്‍ അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ പബ്ലിക് അഫയേഴ്സിലുമാണ് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്.
ഡോക്റ്ററും മുന്‍ ദേവികുളം സബ്കളകറ്ററുമായ ശ്രീറാം വെങ്കിട്ടരാമന് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പൊതുആരോഗ്യവുമായി ബന്ധപ്പെട്ട കോഴ്സാണ് പഠിക്കാന്‍ പോകുന്നത്.
മൃണ്മയി ജോഷി ഓക്ഫോഡ് യൂണിവേഴ്സിറ്റിയില്‍ പബ്ലിക് പോളിസിയിലും ഭണ്ഡാരി അമേരിക്ക ഹോസ്റ്റണ് സര്‍വ്വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനുമാണ് ചെയ്യുന്നത്.
12 വര്‍ഷത്തെ സേവനത്തിന് ശേഷം 1993-94 വര്‍ഷത്തില്‍ ജിജി തോംസണ്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദമെടുത്തിരുന്നു. 2004 ന് ശേഷം സര്‍വ്വീസില്‍ കയറിയവര്‍ക്ക് പെന്ഷന് അനുവദിച്ചിട്ടില്ല. അതിനാല്‍ തന്നെ, 15-20 വര്‍ഷം ജോലി ചെയ്തതിന് ശേഷം ഇവര്‍ സ്വകാര്യ മേഖലയിലേക്ക് കടക്കുമ്പോള്‍, സര്‍വ്വീസിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും പരിചയവും പരിജ്ഞാനവും ഇവര്‍ക്ക് ഉപകാരമാകുമെന്ന് ഒരു സീനിയര്‍ ഉദ്യോഗസ്ഥന് പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്വകാര്യമേഖലയില്‍ നിന്നും ആളുകളെ എടുക്കാറുണ്ട്. ഇതില്‍ കൂടുതലും ഐഎഎസ് ഓഫീസര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശപഠനം നടത്താനുള്ള വ്യവസ്ഥ നടപ്പിലാക്കിയത്. സര്‍വ്വീസില്‍ കയറി ഒമ്പത് വര്‍ഷത്തിന് ശേഷമോ വിരമിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പോ സര്‍ക്കാര്‍ ചിലവില്‍ ഇവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്താവുന്നതാണ്.
ഉന്നത ശമ്പളം ലഭിക്കുന്ന ഒട്ടനവധി ജോലികളുണ്ടെങ്കിലും ഇന്ത്യന്‍ യുവത്വം തിരഞ്ഞെടുക്കുന്ന കരിയറുകളില്‍ ഒന്നാം സ്ഥാനത്താണ് സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്കുന്ന വിശാലമായ അധികാരവുമെല്ലാമാണ് യുവാക്കളെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നത്.