കണ്ണൂര്‍: കണ്ണൂര്‍ ബ്രണ്ണന്‍ കോളേജിലെ ഓര്‍മകളുമായി രോഗശയ്യയില്‍ കിടക്കുന്ന ഉറ്റ തോഴനെ കാണാന്‍ സ്നേഹത്തിന്റെ ചുംബനങ്ങളുമായി മന്ത്രി ബാലനെത്തി. കൂടികാഴ്ചയില്‍ ആദ്യം മൗനം നിറഞ്ഞുവെങ്കിലും ശേഷം കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. വാക്കുകള്‍ക്കായി ഇരുവരും പരതികൊണ്ടേയിരുന്നു. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകളില്‍ ജീവന്റെ വിലകളും മിന്നിമാറും. ബ്രണ്ണന്‍ കോളേജിലെ പഴയ എസ്എഫ്ഐ നേതാവായിരുന്നു മന്ത്രി എകെ ബാലന്, സുഹൃത്ത് എടക്കാട് ലക്ഷ്മണന് കെഎസ്യു പ്രവര്‍ത്തകനും.
അന്ന് നടന്ന ആക്രമണത്തില്‍ തന്റെ ജീവന് രക്ഷിച്ച വ്യക്തിയാണ് ലക്ഷ്മണന് എന്ന് അദ്ദേഹം പറയുന്നു. നീയില്ലായിരുന്നെങ്കില്‍ അന്നു കോളേജ് മുറ്റത്ത് ഞാനും കുത്തേറ്റ് വീഴുമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ നെറുകയില്‍ മന്ത്രി ചുംബിച്ചു. ശേഷം ബ്രണ്ണന്‍ കോളേജ് ഓര്‍മകളിലേയ്ക്ക് പോയി മന്ത്രി.
‘1973-74 ല്‍ ബ്രണ്ണന്‍ കോളജിലെ എസ്എഫ്ഐ ചെയര്‍മാനായിരുന്നു ഞാന്‍. അന്നു കോളജില്‍ എസ്എഫ്ഐ കെഎസ് യു സംഘര്‍ഷം പതിവാണ്. കെഎസ് യു പ്രവര്‍ത്തകനായിരുന്നെങ്കിലും ലക്ഷ്മണന് സംഘര്‍ഷങ്ങളിലൊന്നും ഭാഗമായിരുന്നില്ല. ഇടക്കിടെ സംഘര്‍ഷം ഉണ്ടാവുമെങ്കിലും ആരും ആയുധം ഉപയോഗിച്ചിരുന്നില്ല. പക്ഷേ ഒരു ദിവസം അതും സംഭവിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകനായ അഷ്റഫ് കുത്തേറ്റുവീണു.
അക്രമികളുടെ അടുത്ത ലക്ഷ്യം ഞാനായിരുന്നു. ആയുധവുമായി അവര്‍ എന്റെ നേര്‍ക്കുവന്നപ്പോള്‍ ലക്ഷ്മണന് ഓടിയെത്തി തടഞ്ഞു. ലക്ഷ്മണനും ഒപ്പമുള്ള സുഹൃത്തുക്കളും ചേര്‍ന്ന് എനിക്കു രക്ഷാവളയം തീര്‍ത്തു. ലക്ഷ്മണന് തടഞ്ഞില്ലായിരുന്നെങ്കില്‍ അഷ്റഫിനെപ്പോലെ ഞാനും കുത്തേറ്റുവീഴുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഷ്റഫ് കുറച്ചുനാളുകള്‍ക്കു ശേഷം മരിച്ചു. ‘ ബാലന് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ലക്ഷ്മണന്റെ കണ്ണുനിറഞ്ഞിരുന്നു. ഇടറിത്തുടങ്ങിയ വാക്കുകളില്‍ ലക്ഷ്മണന് എന്തോ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ബാലന് ചേര്‍ത്തുപിടിച്ചു. ആ നെറ്റിയില്‍ വീണ്ടും ചുംബിച്ചു. പത്രപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ലക്ഷ്മണനുമായി കോളേജ് കാലത്തിനു ശേഷവും ബാലന് സൗഹൃദം തുടര്‍ന്നിരുന്നു. അടുത്തിടെ അസുഖ ബാധിതനായപ്പോള്‍ ആശുപത്രിയിലും കാണാനെത്തി.