കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയില്‍ തകര്‍ന്നടിഞ്ഞ് റോഡുകള്‍. മഴയും മണ്ണിടിച്ചിലും മൂലം ദേശീയ-സംസ്ഥാന പാതകളടക്കം 3000 കിലോമീറ്ററോളം റോഡ് തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.
ഇവയുടെ അറ്റകുറ്റപ്പണിക്കായി 3000 കോടി രൂപ അടിയന്തരമായി വേണ്ടിവരുമെന്ന് വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. തകര്‍ന്ന റോഡുകളുടെ കണക്കെടുത്ത് വരുകയാണ്. വെള്ളക്കെട്ടാണ് പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമെന്നും സാങ്കേതിക വിഭാഗം ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വ്യാപകമായ നാശം. മധ്യകേരളത്തില്‍ 50-60 ശതമാനം റോഡുകളും തകര്‍ന്നു. മലപ്പുറം ജില്ലയില്‍ പ്രധാന നഗരങ്ങളിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി.
വീതികുറവുള്ള കൊല്ലം-തേനി ദേശീയപാതയിലെ തകര്‍ച്ച അപകടസാധ്യതയും സൃഷ്ടിച്ചിട്ടുണ്ട്. രാത്രിയാത്ര കൂടുതല്‍ അപകടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മുണ്ടക്കയം മുതല്‍ കുമളി വരെ മിക്കയിടത്തും റോഡ് തകര്‍ന്നു. പീരുമേട്-വണ്ടിപ്പെരിയാര്‍ ഭാഗത്താണ് രൂക്ഷം.
കൊച്ചി-ധനുഷ്കോടി പാതയില്‍ പലയിടത്തും ചെറിയ കുഴികള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. മൂന്നാര്‍-മറയൂര്‍, ചങ്ങനാശ്ശേരി-ആലപ്പുഴ, പൊന്‍കുന്നം-മണിമല-പുനലൂര്‍, മൂവാറ്റുപുഴ-കാക്കനാട് റോഡും തകര്‍ന്നു. ഇടറോഡുകളില്‍ തകര്‍ച്ച പലയിടത്തും പൂര്‍ണമാണ്.
ഹൈറേഞ്ചില്‍ കൊടുംവളവുകളിലാണ് തകര്‍ച്ച ഏറെയും. നിര്‍മാണം നടക്കുന്ന എം.സി റോഡില്‍ പലയിടത്തും റോഡ് തകര്‍ന്നത് ഗതാഗതത്തെയും ബാധിച്ചു. ശബരിമല റോഡും ഭാഗികമായി തകര്‍ന്നു. എരുമേലി-പമ്പാവാലി-കണമല റോഡിലും കുഴികള്‍ അപകടത്തിന് കാരണമായിട്ടുണ്ട്.
തൃശൂര്‍-കുന്നംകുളം-കുറ്റിപ്പുറം, തൃശൂര്‍-ഷൊര്‍ണൂര്‍-പട്ടാമ്പി-പെരിന്തല്‍മണ്ണ, മുക്കം-അരീക്കോട്, കല്‍പ്പറ്റ-മാനന്തവാടി റോഡും തകര്ന്നവയില്പെടുന്നു. വാഹനത്തിരക്കുള്ള റോഡുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ അറിയിച്ചു.
ഓണത്തിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നിര്‍മാണത്തെയും ബാധിക്കും. കരാറുകാരുടെ കുടിശ്ശിക പൂര്‍ണമായും നല്കാന് കഴിയാത്തതും സര്‍ക്കാറിനെ വെട്ടിലാക്കുകയാണ്.