തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിചിത്രമെന്നും, ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധിക നികുതി വരുമാനമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ‘ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോള്‍ പ്രതിവര്‍ഷനഷ്ടം 500 കോടി’ ആണെന്ന് തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം ഉല്പത്ന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു. രണ്ട് രൂപ കുറച്ചാല്‍ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിശദീകരണം. തെരുവിലെ സമരത്തിനു കീഴടങ്ങിലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടു രൂപ കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാന്‍ ആലോചിക്കുന്നു. എന്നാല്‍ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. ബിജെപിയുടെ ഭരണകാലത്ത് 13 ശതമാനം മാത്രമാണ് വര്‍ദ്ധനയെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. യുപിഎ കാലത്ത് 75 ശതമാനം വില കൂട്ടിയെന്നാണ് ആരോപണം. ധനമന്ത്രാലയം കര്‍ശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇന്ധനവില ചര്‍ച്ച ചെയ്യില്ല.