തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ ഏകോപിച്ചുള്ള വിപുലമായ ഒരുക്കത്തിന് സര്‍ക്കാര്‍ തുടക്കമിട്ടു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അടക്കം എല്ലാ ആനുകൂല്യവും ഓണത്തിനുമുമ്പ് വിതരണം ചെയ്യും. കൂടാതെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വിലകുറച്ച് ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് 6500ല്‍ പരം ഓണച്ചന്തകള്‍ സജ്ജമാക്കും.
സഹകരണവകുപ്പിന്റെ കീഴില്‍ മാത്രമായി 3500 ചന്തയും സപ്ലൈകോ 1500ല്‍പരം ചന്തയും തുറക്കും. മാവേലി സ്റ്റോറുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും അനുബന്ധമായി പ്രത്യേക ചന്തയുമുണ്ടാകും. മാവേലി സ്റ്റോറില്ലാത്ത 26ല്‍പരം പഞ്ചായത്തിലും പ്രത്യേക ചന്തയുണ്ടാകും. ഇതിനു പുറമെ 14 ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രത്തിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തയും ഒരുക്കും.
കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിന് 1320 പഴം പച്ചക്കറി ചന്ത പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത്തവണ എണ്ണം വര്‍ധിപ്പിക്കും. ഒപ്പം കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, വിവിധ വിപണന സ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉല്‍പ്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്ത തുടങ്ങും. 42,17,097 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍ 8,73,504 പേര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണ്. 1733 കോടി രൂപ ഇതിനുവേണം.
പരമ്പരാഗത മേഖലയിലെ വേതനം ഉറപ്പാക്കല്‍ പദ്ധതിയില്‍ 42 കോടി രൂപ അനുവദിച്ചു. ഖാദിത്തൊഴിലാളികള്‍ക്ക് 16.80 കോടി രൂപയും ഹാന്‍ഡ്‌ലൂംടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ക്ക് 1.89 കോടി രൂപയും ഈറ്റകാട്ടുവള്ളി തൊഴിലാളികള്‍ക്ക് 2.40 കോടി രൂപയും കൈത്തറി തൊഴിലാളികള്‍ക്ക് 1.83 കോടി രൂപയും ബീഡിസിഗാര്‍ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയും കയര്‍ത്തൊഴിലാളികള്‍ക്ക് 18.37 കോടി രൂപയും ഓണത്തിനുമുമ്പ് ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യും. വിവിധ തൊഴില്‍ വിഭാഗങ്ങളിലെ ബോണസ് അടക്കമുള്ള ഓണക്കാല ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ചര്‍ച്ചകളും നടക്കുന്നു. ഓണത്തെ വരവേല്‍ക്കാന്‍ ടൂറിസംവകുപ്പും ഒരുങ്ങി. പ്രധാന ആഘോഷം തലസ്ഥാനത്താണ്. വിപുലമായ കലാപരിപാടികളും ഘോഷയാത്രയും സംഘടിപ്പിക്കും.
ജില്ലാ കേന്ദ്രങ്ങളില്‍ ഡിടിപിസി നേതൃത്വം നല്‍കും. വിദേശ, സ്വദേശ സഞ്ചാരികള്‍ക്ക് നാട്ടിന്‍പുറങ്ങളിലെ കുടുംബങ്ങളില്‍ ഓണസദ്യ ഒരുക്കുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.