പ്രചോദനമാണ് സുരഭി ഗുപ്ത എന്ന ഐഎഎസ് ഓഫീസറുടെ ജീവിതം. പ്രതിന്ധികളെ തരണം ചെയ്ത് സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാനുള്ള വഴിയില്‍ അവളുടെ ഒപ്പം നിന്നത് സ്വന്തം അമ്മയും. ഇപ്പോള്‍ വഡോദരയില്‍ അസിസ്റ്റന്റ് കലക്ടറാണ് സുരഭി.
മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണു സുരഭിയുടെ വീട്. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനനം. കൂട്ടുകുടുംബമായിരുന്നു. മുപ്പതോളം പേര്‍ എപ്പോഴും വീട്ടിലുണ്ടാകും. പക്ഷെ ഇവിടെയെത്താന്‍ സുരഭി താണ്ടിയത് വലിയ വഴികളാണ്. പഠനത്തില്‍ മിടുക്കിയായിരുന്നു സുരഭി.
അഞ്ചാം ക്ലാസ് മുതലേ മാത്സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു മുഴുവന്‍ മാര്‍ക്കും നേടുമായിരുന്നു സുരഭി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയിലും ഗണിതശാസ്ത്രത്തിനും സയന്‍സിനും നൂറില്‍ നൂറു മാര്‍ക്ക് തന്നെ വാങ്ങി. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകള്‍ സുരഭിയെ എന്നും വേദനിപ്പിച്ചിരുന്നു.
തന്റെ നാട്ടില്‍ വികസനം കൊണ്ടുവരണമെന്ന് അവള്‍ ഏറെ ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസില്‍ വച്ചാണ് ഐഎഎസ് എന്ന മോഹം തുടങ്ങിയത്. കലക്ടര്‍മാര്‍ക്ക് കിട്ടുന്ന ആദരം തന്നെയാണ് പ്രധാനം. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകള്‍ സുരഭിയെ എന്നും വേദനിപ്പിച്ചിരുന്നു.
ചികില്‍സാ സൗകര്യമില്ല, വൈദ്യുതിയില്ല മറ്റ് അടിസ്ഥാനസൗകര്യങ്ങളും കുറവ്. കലക്ടര്‍ ആകുന്നതോടെ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം എന്നും ഈ പെണ്‍കുട്ടി കണക്കുകൂട്ടി.
അങ്ങനെ നാട്ടില്‍ നിന്നു പുറത്തുപോയി പഠിക്കുന്ന ഗ്രാമത്തിലെ ആദ്യ പെണ്‍കുട്ടിയായി സുരഭി മാറി. എഞ്ചിനീയറിംഗ് കോളജില്‍ ചെന്നപ്പോള്‍ ഇംഗ്ലീഷ് ആയിരുന്നു പ്രശ്‌നം. ആരോടും സംസാരിക്കാന്‍ കഴിയുന്നില്ല. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.
ഫിസിക്‌സിലെ ഒരു ആശയം വ്യക്തമാക്കാന്‍ പറഞ്ഞപ്പോഴും അറിയാമായിരുന്നെങ്കിലും ഇംഗ്ലിഷ് അറിവില്ലാത്തതിനാല്‍ ശരിക്കും ബുദ്ധിമുട്ടി. അന്നു തിരിച്ചു മുറിയിലെത്തിയ സുരഭി നിര്‍ത്താതെ കരഞ്ഞു.
ബാഗുമെടുത്തു വീട്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു. വീട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ കോളജില്‍തന്നെ തുടര്‍ന്നു പഠിക്കാനായിരുന്നു നിര്‍ദേശം. സുരഭി പഠനം നിര്‍ത്തി തിരിച്ചുപോയാല്‍ പിന്നീടു ഗ്രാമത്തില്‍നിന്ന് ഒരു പെണ്‍കുട്ടി പോലും പഠിക്കാന്‍ ആഗ്രഹിക്കുകയില്ല എന്നുമവര്‍ പറഞ്ഞു.
അതോടെ ഇംഗ്ലീഷിനെ കീഴടക്കണം എന്നതുമാത്രമായി ചിന്ത. ഒടുവില്‍ കോളജില്‍ മാത്രമല്ല സര്‍വകലാശാലയില്‍തന്നെ ഏറ്റമുയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചു- ചാന്‍സലേഴ്‌സ് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി. അപ്പോഴും ഐഎഎസ് മോഹം ഒര്‍മിപ്പിച്ചിരുന്നത് അമ്മയാണ്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് അമ്മ പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് ഊര്‍ജമായി.
23 ാം വയസില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു അവളുടെ അമ്മയ്ക്ക്. ഇളയകുട്ടിക്ക് 10 മാസം മാത്രം പ്രായം. ആസമയത്ത് വീട്ടിലെ ജോലികളൊക്കെ ഒതുക്കി അമ്മ ജോലിക്കുപോകുമായിരുന്നു. ഇത്രയൊന്നും കഷ്ടപ്പാട് നിനക്കില്ലല്ലോ എന്ന ചോദ്യമായിരുന്നു സുരഭിയുടെ പ്രചോദനം.
ആ പ്രചോദമാണ് സുരഭിയെ ഐഎഎസിലെത്തിച്ചത്. ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന കരുതി അന്ന് കോളജില്‍ നിന്ന് തിരിച്ചുപോന്നിരുന്നുവെങ്കില്‍ ഇന്ന് ഗ്രാമത്തിനു മുന്നിലും മാതാപിതാക്കളുടെ മുന്നിലും ഇങ്ങനെ ഐഎഎസ് ഓഫീസറായി തലയുയര്‍ത്തി നില്‍ക്കാനാകുമായിരുന്നോ ഇവള്‍ക്ക്? ഏതായാലും സുരഭിയുടെ ത്യാഗസുരഭിലമായ, പരിശ്രമ സുരഭിലമായ, സമര്‍പ്പണ സുരഭിലമായ ഈ ജീവിതം ലോകത്തിന് തന്നെ പ്രചോദനമാണ് ഇന്ന്.