റോഹ്തക്: പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് യുവാവിന്റെ വീടും മുസ്ലീം പള്ളിയും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. രോഹ്തകിലെ തിതോലി ഗ്രാമത്തിലാണ് സംഭവം. യാമിന്‍ ഖോക്കര്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് യാമിനും സ്ഥലത്തെ മറ്റു ചില മുസ്ലിം കുടുംബങ്ങളും പ്രദേശത്ത് നിന്ന് മാറി താമസിച്ചിരിക്കുകയാണ്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ യാമിന്റെ ബന്ധുവായ കുട്ടിയെ പശുക്കുട്ടി വന്നു കുത്തിയിരുന്നു. ഇതിനെ അകറ്റാനായി യാമിന്‍ പശുക്കുട്ടിയെ അടിച്ചോടിച്ചിരുന്നു. അടിയേറ്റ പശുക്കുട്ടി അല്‍പം ദൂരെ ചെന്ന് റോഡരികില്‍ മരിച്ചു വീണു. ഇത് ബക്രീദിന് വേണ്ടി അറുക്കാന്‍ ശ്രമിച്ചതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. സഹോദരനായ യാസീന്‍ അയല്‍വാസി ഷൗക്കീന്‍ എന്നിവര്‍ക്കെതിരെ പഞ്ചാബ് ഗോവധ നിരോധന നിയമപ്രകാരം കേസ് ചുമത്തുകയും ചെയ്തു.
യമീനെതിരെ ഗോവധമാരോപിച്ച് നാട്ടുകാരിട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി കമന്റിട്ടിരുന്നു. ‘അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ദയവായി മനസിലാക്കൂ, മുസ്ലിംങ്ങള്‍ക്ക് പച്ചക്കറിയും കഴിക്കാനാവും. ഞാനോ എന്റെ അയല്‍ക്കാരോ പശുവിനെ അറുത്തിട്ടില്ല. ഞങ്ങള്‍ പശുവിന്‍ പാല്‍ കുടിക്കുന്നവരാണ്’ യമീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രോഷാകുലരായ നാട്ടുകാര്‍ പശുവിന്റെ ശരീരം പ്രദേശത്തെ ഖബര്‍സ്ഥാനില്‍ നിര്‍ബന്ധപൂര്‍വ്വം ദഹിപ്പിച്ചെന്നും അവിടെ ഗോശാല പണിയുമെന്നും പറഞ്ഞു. ഗ്രാമമുഖ്യന്‍ സുരേഷ് കുമാര്‍ എന്നയാളുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി റോഹ്തക് സദര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച് ഓ മഞ്ചീത് കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്തെ മുസ്ലിം കുടുംബങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേസൊന്നും എടുത്തിട്ടില്ലെന്നും പരാതി ലഭിക്കാത്തതിനാലാണ് നടപടി എടുക്കാത്തതെന്നും പോലീസ് പറഞ്ഞു.
പ്രദേശിക ബിജെപി നേതാവായ രാജു സെഹ്ഗാള്‍ എന്നയാളുടെ നേതൃത്വത്തിലാണ് ഗോവധം നടന്നെന്ന തരത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വാട്സ്ആപ്പില്‍ വ്യാജപ്രചരണം നടത്തിയത്. ഇയാള്‍ ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.