ന്യൂഡൽഹി: ഉടൻ തന്നെ വാഹനങ്ങളിൽ ഇന്ധനം ഫുൾ ടാങ്ക് അടിച്ചുവെച്ചോളൂവെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോവുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഹുലിന്റെ പരിഹാസം.
‘പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോഡി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുന്നു’ രാഹുൽ ട്വീറ്റ് ചെയ്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇന്ധന വിലക്കയറ്റം ഇന്ത്യൻ വിപണിയിൽ നിലവിൽ ബാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തൽ.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാർച്ച് ഏഴോടെയാണ് അവസാനിക്കുന്നത്. മാർച്ച് പത്തിനാണ് ഫലം. മാർച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വർധനവുണ്ടാകുമെന്നാണ് നിഗമനം. നാല് മാസത്തോളമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്.