ന്യൂഡൽഹി: യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ‘ഇസഡ്’ കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്തു. സുരക്ഷാ വാഗ്ദാനം സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒവൈസിയോട് ആവശ്യപ്പെട്ടു.
ഒവൈസിക്ക് ഭീഷണിയുണ്ട്. ‘ഇസഡ്’ കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു. അദ്ദേഹമത് സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളുടെ പേരിൽ അഭ്യർത്ഥിക്കുന്നുവെന്നും ഷാ പാർലമെന്റിൽ പറഞ്ഞു.
രണ്ട് പേർ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തു. അദ്ദേഹം സുരക്ഷിതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തിൽ താഴ്ഭാഗത്ത് വെടിയേറ്റ മൂന്ന് അടയാളങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേർ ദൃസാക്ഷികളാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തെന്നും, ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രണ്ട് പിസ്റ്റളുകളും ഒരു മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്യുകയാണ്. പോലീസ് സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനനില നിയന്ത്രണത്തിലാണെന്നും ഷാ കൂട്ടിച്ചേർത്തു.