കാർവാർ: സ്കൂളുകളിലെ ഹിജാബ് നിരോധനം കർണാടകയിൽ വലിയ വിവാദമായിരിക്കെ വിദ്വേഷ പരാമർശങ്ങളുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായാൽ മദ്രസകൾ പോലും നിരോധിക്കുമെന്നാണ് രവിയുടെ പ്രതികരണം.
‘സമത്വ തത്വത്തിന് വിരുദ്ധമായ ഹിജാബ് ധരിക്കുന്നത് അനുചിതമാണ്. ഭർത്താവിന്റെ ശവസംസ്കാര ചിതയിൽ ഭാര്യ പ്രവേശിക്കുക, ശൈശവ വിവാഹം, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ നമ്മുടെ രാജ്യം നേരത്തെ പിന്തുടർന്നിരുന്നു. എന്നാൽ പരിഷ്കരണങ്ങൾ കൊണ്ടുവരാനും സമത്വം നടപ്പിലാക്കാനും അതൊക്കെ നിരോധിച്ചു. നിയമലംഘനം നടത്തിയാൽ നിയമനടപടി സ്വീകരിക്കും. എന്നാൽ പഴയ ആചാരത്തിന്റെ പേരിൽ ഹിജാബ് ധരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. ബുർഖ ധരിക്കുന്നതും മദ്രസകൾ പ്രവർത്തിക്കുന്നതും ചൈനയിൽ നിരോധിച്ചിട്ടുണ്ടെന്നും രവി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായാൽ മദ്രസകൾ പോലും നിരോധിക്കും.’-സി.ടി രവി പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പെരുമാറ്റം കണ്ടാൽ അദ്ദേഹത്തിന് വർഗീയ പ്രേതബാധയുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് സമൂഹത്തേക്കാൾ പ്രധാനം വർഗീയ വോട്ട് ബാങ്കാണെന്നും അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണ്ടേ യൂണിഫോം നിർബന്ധമാണെന്നും കോൺഗ്രസിന്റെ ഹിജാബ് വിഷയവുമായി ബന്ധപെട്ട നിലപാടിനെ വിമർശിച്ച് രവി വിശദീകരിച്ചു.
ബിജെപി എംഎൽഎ രൂപാലി നായിക്കിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാർവറിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വർഗീയതയോ വിഘടനവാദമോ കൊണ്ടുവരുന്നത് അനുചിതമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഹിജാബ് വിവാദത്തിന് പിന്നിൽ ഇസ്ലാമിക സംഘടനയും കോൺഗ്രസും ആണ്. ഒരു വർഗീയ പ്രേതം പിടിക്കപ്പെട്ടതുപോലെയാണ് സിദ്ധരാമയ്യ പ്രവർത്തിക്കുന്നതെന്നും ബിജെപി ജേശീയ ജനറൽ സെക്രട്ടറി ആരോപിച്ചു.