ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഗാസിയാബാദിലെ വീട്ടിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.
ഓർഡിനൻസ് ഫാക്ടറിയിൽ ബോംബ് നിർമ്മാണ വിദഗ്ദ്ധനായിരുന്നു. ജമ്മു കാശ്മീരിലെ റെയ്നാവാകി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്ന 1990-കളിൽ കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷങ്ങൾക്ക് പിന്നാലെയാണ് അവിടം വിട്ട് ഗാസിയാബാദിലെത്തിയത്.
വിദേശ പര്യടനങ്ങളിൽ അല്ലാത്തപ്പോഴെല്ലാം മാതാപിതാക്കൾക്കൊപ്പമാണ് മകൻ റെയ്ന താമസിച്ചിരുന്നത്. മാതാപിതാക്കളെ വിട്ടുനിൽക്കാതിരിക്കാൻ പരിശീലനം പോലും ഗാസിയാബാദിൽ നടത്താൻ റെയ്ന ശ്രമിക്കാറുണ്ടായിരുന്നു. 2020 ഓഗസ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റെയ്ന ഇപ്പോഴും ഐപിഎല്ലിൽ സജീവമാണ്.