ബംഗളൂരു: പഴങ്ങളും പച്ചക്കറികളും നിറച്ച പെട്ടികൾക്കടിയിൽ രക്തചന്ദനം കടത്തിയ സംഭവത്തിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് രക്തചന്ദനം കടത്തിയത്. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവർ യാസിൻ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാൾ പിടിയിലായത്.
പുഷ്പ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ കള്ളക്കടത്തിന് ഇറങ്ങിതിരിച്ചതെന്ന് പോലീസ് പറയുന്നു. ട്രക്കിൽ രക്തചന്ദനം കയറ്റിയ ശേഷം മുകളിൽ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികൾ അടുക്കിവച്ച് കോവിഡ് അവശ്യ ഉൽപ്പന്നങ്ങൾ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു അയാൾ തടികൾ കടത്തിയത്.
പോലീസിനെ വെട്ടിച്ച് കർണാടക അതിർത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കിൽ നിന്നും കണ്ടെത്തി. സുകുമാർ സംവിധാനം ചെയ്ത പുഷ്പയിൽ അല്ലു അർജുൻ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.