ന്യൂഡൽഹി: ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടയിൽ സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ മൂന്നുപേരെ പേരെ അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ സൈബർ സെൽ സംഘമാണ് ഹരിയാനയിൽ നിന്നും മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. രണ്ട് ക്ലബ്ഹൗസ് റൂമുകൾ വഴിയാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ പ്രതികൾ നടത്തിയത്.
പ്രതികൾ മുസ്ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് പറയുന്നു. കർണാൽ സ്വദേശിയായ 19കാരൻ ആകാശ് സുയൽ (ക്ലബ്ഹൗസ് ഐഡി-കിര എക്സ്ഡി), ഫരീദാബാദിൽ നിന്നുള്ള 21കാരൻ ജെയ്ഷ്ണവ് കക്കർ (ക്ലബ്ഹൗസ് ഐഡി- ജെയ്ഷ്ണവ്), 22കാരൻ യഷ് പരാഷർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ റിതേഷ് ജാ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ജെയ്ഷ്ണവും ആകാശ് സുയലും വിദ്യാർത്ഥികളാണ്. എന്നാൽ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളും നിയമ ബിരുദധാരിയുമാണ് യഷ് പരാഷർ എന്നാണ് റിപ്പോർട്ട്.
മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ് (Muslim gals are more beautiful than Hindu gals), ഉയർന്ന ജാതിയിൽ പെട്ട ആൺകുട്ടികളെ വിവാഹം കഴിക്കാനുള്ള പ്രിവിലേജ് പെൺകുട്ടികൾക്കില്ല (Girls don’t have the privilege to marry upper caste boys) എന്നീ തലക്കെട്ടുകളിലായിരുന്നു ചർച്ചകൾ നടന്നത്.
ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പോലീസ് അറിയിച്ചു. ഈ ചാറ്റ്റൂമിന്റെ വീഡിയോ റെക്കോർഡിങ് ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുസ്ലിം സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ, ബാബരി മസ്ജിദ്, ഘർ വാപസി, ഈഡിപ്പസ് കോംപ്ലക്സ് എന്നീ വാക്കുകൾ പറയുന്നതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് ഇസ്ലാമോഫോബിക് പരാമർശങ്ങളും ചർച്ചയിലുണ്ടായതായി റിപ്പോർട്ടിലുണ്ട്.
തുടർന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ക്ലബ്ഹൗസിന് ഡൽഹി പോലീസ് കത്തയച്ചിരുന്നു. അതിനിടെയാണ് മുംബൈ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.