പാട്ന: ഫീസ് ആയി പശുക്കളെ നൽകാം എന്ന് പ്രഖ്യാപിച്ച് പ്രസിദ്ധിയാർജ്ജിച്ച ബിഹാറിലെ എഞ്ചിനീയറിങ് കോളേജിന് പൂട്ടുവീണു. ബിഹാറിലെ വിഐടിഎം കോളേജ് ആണ് അടച്ചുപൂട്ടിയത്. കോളേജിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് നടപടി സ്വീകരിച്ചതോടെയാണിത്. നാലുവർഷത്തെ എഞ്ചിനീയറിങ് കോഴ്സിന്റെ ഫീസായി അഞ്ച് പശുക്കളെ നൽകിയാൽ മതിയെന്നായിരുന്നു കോളേജിന്റെ വാഗ്ദാനം. ഇതോടെ മൂന്നൂറോളം വിദ്യാർത്ഥികളുടെ ഭാവിയും അവതാളത്തിലായി.
പാട്നയിലെ ആര്യഭട്ട ജ്ഞാൻ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ് വിഐടിഎം എഞ്ചിനീയറിങ് കോളേജ്. 72,000 രൂപ വാർഷിക ഫീസ് നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷം രണ്ട് പശുക്കളെയും തുടർന്നുള്ള മൂന്ന് അധ്യയന വർഷങ്ങളിൽ ഒന്ന് വീതവും നൽകി പ്രവേശനം നേടാമെന്നായിരുന്നു പ്രഖ്യാപനം. നിരവധി വിദ്യാർഥികൾക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്തിരുന്നു.
അതേസമയം, കോളേജ് 5.9 കോടി രൂപ വായ്പ തിരിച്ചടയ്ക്കുന്നതിലാണ് വീഴ്ച വരുത്തിയതെന്നാണ് റിപ്പോർട്ട്. 2010ലാണ് കോളേജിന് 4.65 കോടിയുടെ ലോൺ ലഭിച്ചതെന്ന് പ്രൊമോട്ടർ എസ്കെ സിങ് പറഞ്ഞു. ആദ്യ ലോൺ 2013 വരെ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ലോൺ എടുത്തത്. 2011ൽ 10 കോടി രൂപ വീണ്ടും ലോൺ ആയി അനുവദിക്കപ്പെട്ടെങ്കിലും ആ തുക കോളേജിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബാങ്ക് മാനേജർ ഇക്കാര്യം നിഷേധിച്ചു. അധിക വായ്പ വിതരണം ചെയ്തിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബക്സർ ബ്രാഞ്ചിന്റെ മാനേജരായി അടുത്തിടെ വിരമിച്ച രവീന്ദ്ര പ്രസാദ് പറഞ്ഞത്. ലോൺ റിക്കവറിയുടെ ഭാഗമായാണ് കോളേജ് സീൽ ചെയ്തതെന്ന് നിലവിലെ ബാങ്ക് സോണൽ മാനേജർ രാജേന്ദ്ര സിങ് വ്യക്തമാക്കി.