ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവത്കരിച്ചതോടെ പിന്നാലെ സർക്കാർ വകുപ്പുകൾക്കുള്ള ടിക്കറ്റ് ആനുകൂല്യങ്ങൾ കമ്പനി പിൻവലിച്ചു. ടാറ്റ ഗ്രൂപ്പ് വിമാന കമ്പനി ഏറ്റെടുത്തതോടെ എയർ ഇന്ത്യയ്ക്ക് വിവിധ മന്ത്രാലയങ്ങൾ യാത്ര ചെലവ് ഇനത്തിൽ നൽകാനുള്ള തുക വേഗത്തിൽ തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇനി മുതൽ മന്ത്രാലങ്ങൾ എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് എടുക്കുന്നതിന് പണം നൽകണമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എയർ ഇന്ത്യയുടെ കുടിശ്ശിക ഉടൻ തീർക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും / വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾ, മറ്റ് നിർദ്ദേശങ്ങൾ ഉണ്ടാകും വരെ പണം നൽകി വാങ്ങാം, എന്നുമാണ് ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
നേരത്തെ, ഉദ്യോഗസ്ഥർക്കുള്ള ലീവ് ട്രാവൽ കൺസഷൻ ഉൾപ്പെടെയുള്ള വിമാന യാത്രാ ചെലവ് കേന്ദ്ര സർക്കാർ ആയിരുന്നു വഹിച്ചിരുന്നത്. ഇവർക്കായി എയർ ഇന്ത്യയിൽ നിന്ന് മാത്രമേ ടിക്കറ്റ് വാങ്ങാൻ കഴിയുമുണ്ടായിരുന്നുള്ളൂ. കൂടാതെ, വിവിഐപി യാത്രകൾ, കുടിയൊഴിപ്പിക്കൽ, ഔദ്യോഗിക യാത്രകൾ എന്നിവ സംഘടിപ്പിച്ചത് പ്രകാരം വലിയ കുടിശ്ശികയും സർക്കാർ എയർഇന്ത്യയ്ക്ക് നൽകാൻ ഉണ്ടായിരുന്നു.
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ടാറ്റയ്ക്ക് വിൽപന നടത്തിക്കൊണ്ടുള്ള കരാറിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ഒപ്പുവച്ചു. ടാറ്റ സൺസിന്റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡാണ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. വിമാനകമ്പനിയുടെ ബാധ്യതയിൽ നിന്നും 15,300 കോടി രൂപ ഏറ്റെടുത്തുകൊണ്ടും 2,700 കോടി രൂപ സർക്കാറിന് കൈമാറിയുമാണ് വിൽപന കരാർ.