ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചേക്കും. കാർഷികനിയമങ്ങൾക്കെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകരുൾപ്പെടെ എട്ടുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്ഐആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നാണ് പോലീസ് റിപ്പോർട്ട്.