വില്ലുപുരം : ലൈംഗികാതിക്രമത്തെ തുടർന്ന് സ്വയരക്ഷയ്ക്കായി ഭിന്നശേഷിക്കാരനായ അച്ഛനെ മകൾ കുത്തി കൊലപ്പെടുത്തി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ കോവിൽപുരയൂർ സ്വദേശി വെങ്കടേഷാണ് (40) ഇളയ മകളുടെ കുത്തേറ്റ് മരിച്ചത്.
വങ്കടേഷ് ഭാര്യയുടെ മരണശേഷം തന്റെ രണ്ട് പെൺമക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത മകൾ ചെന്നൈയിലെ ഒരു തുണിക്കടയിൽ ജോലിചെയ്തുവരുന്നു. ഇളയമകൾ പ്ലസ് വൺ വിദ്യാർഥിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വെങ്കടേഷ് മേൽമലയന്നൂരിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാളെ പിന്നീട് നെഞ്ചിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് വെങ്കടേഷിന്റെ ബന്ധുക്കളും അയൽവാസികളും അവളൂർപേട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നാലെ സെഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇളങ്കോവൻ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.അന്വേഷണത്തിൽ ഇയാൾ ഇളയമകളെ ലൈംഗികമായി ഉപദ്രവിച്ചതായും സ്വയരക്ഷയ്ക്കായി മകൾ കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
സംഭവമറിഞ്ഞ വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് ശ്രീനാഥ, പെൺകുട്ടി സ്വയരക്ഷാർഥം പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിനാൽ പെൺകുട്ടിയെ വിട്ടയക്കാനും ഉത്തരവിട്ടു. മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയിൽ വെങ്കടേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി