ന്യൂഡൽഹി: പ്രമുഖ റോയിട്ടേഴ്സ് ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നടന്ന താലിബാൻ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. പുലിസ്റ്റർ പ്രൈസ് നേടിയ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റാണ് ഡാനിഷ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അഫ്ഗാനിസ്ഥാനിലെ വാർത്താ ചാനലായ ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2018 ലാണ് ഡാനിഷിന് പുലിസ്റ്റർ പ്രൈസ് ലഭിച്ചത്. അദ്നാൻ ആബിദിക്കൊപ്പം പുലിസ്റ്റർ പുരസ്കാരത്തിന് അർഹനായത്. റോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തിയതിനായിരുന്നു പുരസ്കാരം. 2015ലെ നേപ്പാൾ ഭൂകമ്പം, 201617 മൊസൂൾ യുദ്ധം, രോഹിൻഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡൽഹി കലാപം എന്നിവയുടെ ഡാനിഷ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്. ഡൽഹി കലാപത്തിനിടെ ഇദ്ദേഹം പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്.
കോവിഡ് മഹാമാരിക്കാലത്തെ ഭീകരത വെളിവാക്കുന്ന ഡാനിഷിന്റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ കൂട്ടമായി കത്തിക്കുന്നതിന്റെ ഫോട്ടോ ഡാനിഷ് പകർത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.