ബംഗളൂരു: അബ്ദുൾ നാസർ മഅദനിയെ കേരളത്തിലേക്ക് അയയ്ക്കരുതെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ. കേരളത്തിലേക്ക് പോകാൻ മഅദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നുമാണ് കർണാടക സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിലെ വാദം.
മഅദനിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മഅദനിക്കെതിരെയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കർണാടക ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയിൽ നൽകിയ 26 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മഅദനി നൽകിയ ഹർജിയിലാണ് കർണാടകത്തിന്റെ സത്യവാങ്മൂലം. ബംഗളൂരു സ്ഫോടനക്കേസ് വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.