ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ റാലിക്കിടെ സിഖ് മത പതാകയായ നിഷാൻ സാഹിബ് ഉയർത്തിയ യുവാവിന്റെ കുടുംബത്തിന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ആദരം. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ദേശീയപതാകയ്ക്കൊപ്പം മറ്റ് പതാകകളും ചെങ്കോട്ടയിൽ ഉയർത്തിയത്. ഈ കേസിൽ പോലീസ് തിരയുന്ന ജുഗ്രാജ് സിങിന്റെ പിതാവിനെയാണ് ആദരിച്ചത്.
ചെങ്കോട്ടയിൽ ജനുവരി 26നുണ്ടായ സംഘർഷത്തിനിടെ മരിച്ച നവ്റീത് സിംഗിന്റെ ഓർമ്മയ്ക്കായി പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. ബുധനാഴ്ചയാണ് സിഖ് യുവാക്കളുടെ നേതൃത്വത്തിൽ യോഗം നടന്നത്. സിഖ് യൂത്ത് ഓഫ് പഞ്ചാബാണ് യോഗത്തിന്റെ സംഘാടകർ. വിവിധ സിഖ് സംഘടനകളുടെ അംഗങ്ങളും സംയുക്ത കിസാൻ മോർച്ചയുടെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 26ന് നടക്കുന്ന ഭാരത് ബന്ദിനുള്ള പിന്തുണ വ്യക്തമാക്കിയാണ് യോഗം പിരിഞ്ഞത്.
ജനുവരി 26ലെ സംഘർഷത്തിന് ശേഷം ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലാഖ സിദ്ധാനയ്ക്ക് ഈ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ലാഖ സിദ്ധാന യോഗത്തിനെത്തിയിരുന്നില്ല. സംയുക്ത കിസാൻ മോർച്ചയിൽ അംഗമായ ബികെയു പ്രസിഡന്റ് അംഗമായ സുർജിത് സിംഗ് അടക്കം ഈ യോഗത്തിൽ പങ്കെടുത്തു. കർഷക സമരത്തിൽ ഭാഗമായി ജീവൻ നഷ്ടമായ എല്ലാ കർഷകരുടേയും ബഹുമാനാർത്ഥമായിരുന്നു യോഗം.