കൂലിത്തൊഴിലാളിയില്‍ നിന്നും ആര്‍മി ഓഫീസറുടെ കുപ്പായമണിഞ്ഞ ഒരു മനുഷ്യന്റെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ഒഡിഷക്കാരനായ ലഫ്റ്റനന്റ് ബല്‍ബങ്ക തിവാരിയുടെ ജീവിതമാണ് എല്ലാവര്ക്കും മാതൃകയാവുന്നത്.
ഒഡീഷയിലെ ലഘുഭക്ഷണ ഫാക്ടറിയില്‍ 50 രൂപ കൂലിയുള്ള തൊഴിലാളിയായിരുന്നു ബല്‍ബങ്ക തിവാരി. എന്നാല്‍ കഠിന പരിശ്രമത്തിലൂടെ ഇന്ന് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ) പാസിംഗ്ഔട്ട് പരേഡ് വരെയെത്തിയിരിക്കുകയാണ് ഈ ഇരുപത്തിയെട്ടുകാരന്.
ഒരു സിനിമാക്കഥയുടെ നാടകീയതയും ട്വിസ്റ്റും എല്ലാം ഒത്തു ചേര്‍ത്തു ചേര്‍ന്നതാണ് ബല്‍ബങ്ക തിവാരിയുടെ ജീവിതം. ബിഹാറിലെ ബര്‍ജ ഗ്രാമത്തില്‍ നിന്നാണ് തിവാരി വരുന്നത്. പരീക്ഷണങ്ങളുടേയും പ്രാരാബ്ദങ്ങളുടേയും കനല് വഴികള്‍ താണ്ടിയാണ് തന്റെ മകന് എത്തിയതെന്ന് ലെഫ്റ്റനന്റ് തിവാരിയുടെ പിതാവ് വിജയ് ശങ്കര്‍ തിവാരി പറയുന്നു.
വിജയ് ശങ്കര്‍ ഒരു കര്‍ഷകനായിരുന്നു. അവരുടെ ജീവിതത്തില്‍ എന്നും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. പക്ഷേ പഠിപ്പിനേയും ജീവിത ലക്ഷ്യത്തേയും പ്രാരാബ്ദക്കെട്ടുകള്ക്കിടയില് മുക്കിക്കളയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മറ്റുള്ളവര്‍ക്ക് ട്യൂഷന് എടുത്ത് അദ്ദേഹം ഉപജീവനത്തിനായുള്ള പണം കണ്ടെത്തി.
2008 -ല്‍ തിവാരി പത്താംക്ലാസ് പാസായി. എന്നാല്‍, ജീവിത പ്രശ്നങ്ങള്‍ ഏറിയപ്പോള്‍ കുടുംബത്തെ പോറ്റാന്‍ അദ്ദേഹത്തിനും അച്ഛനും ഒഡീഷയില്‍ ജോലിക്ക് പോകേണ്ടി വന്നു. ഒഡീഷയില്‍ ഒരു ഫാക്ടറിയില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. അവിടെ താമസിക്കുമ്പോഴാണ് അദ്ദേഹം 2010 -ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയത്.
‘എന്റെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അത്ര മികച്ചതായിരുന്നില്ല. എന്റെ അച്ഛന് ഒരു കൃഷിക്കാരനാണ്, ഞങ്ങള്‍ ഒരു കൂട്ടുകുടുംബത്തിലാണ് താമസിച്ചിരുന്നത്. രണ്ട് മക്കളില്‍ ഞാന്‍ മാത്രമായിരുന്നു ഒരാണ്‍കുട്ടി. സ്വാഭാവികമായും, എനിക്ക് കുടുംബത്തെ നോക്കാന്‍ ജോലി ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു’- തിവാരി പറഞ്ഞു.
പത്ത് പാസായശേഷം ജോലി കണ്ടെത്താനായി ഞാന്‍ 2008 -ല്‍ ഒഡീഷയിലേക്ക് പോയി. അവിടെ ഞാന്‍ ആദ്യം ഒരു ഇരുമ്പ് ഫിറ്റിംഗ് ഫാക്ടറിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് 12 -ാം ക്ലാസ് പാസ്സാകുന്നത് വരെ പ്രതിദിനം 50 രൂപ സമ്പാദിക്കുന്ന ലഘുഭക്ഷണ ഫാക്ടറിയില്‍ പണിക്ക് പോയി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാരാബ്ദങ്ങളും ജീവിത പ്രശ്നങ്ങളും ഘോഷയാത്ര പോലെ ജീവിതത്തില്‍ കയറിയിറങ്ങിയപ്പോഴും പഠനം എന്ന സ്വപ്നം മാത്രം തിവാരി വഴിയില്‍ ഉപേക്ഷിച്ചില്ല. കഠിനാദ്ധ്വാനങ്ങള്ക്കൊപ്പം തുടര്‍ പഠനങ്ങളുടെ സാധ്യതകളും തേടിക്കൊണ്ടേയിരുന്നു. ബിരുദമെടുക്കാനായി ഒരു പ്രാദേശിക കോളേജില്‍ ചേരുന്നതും അങ്ങനെയാണ്.
ഒരു ദിവസം ബീഹാറിലെ തന്റെ വീടിനടുത്തുള്ള ദാനാപൂര്‍ പ്രദേശത്ത് ഒരു സൈനിക റിക്രൂട്ട്മെന്റ് റാലി നടക്കുന്നതായി അമ്മാവന് അറിയിച്ചു. സൈന്യത്തില്‍ ശിപായിയായിരുന്ന അമ്മാവന്റെ ആ വാക്കുകള്‍ തിവാരിയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു.
തിവാരിയെ സംബന്ധിച്ചടത്തോളം മാന്യമായ ജീവിതവും രാജ്യ സേവനവും ഒരു പോലെ ഉറപ്പു നല്‍കുന്നതായിരുന്നു ആ അവസരം. അമ്മാവന് പറഞ്ഞത് അനുസരിച്ച് തിവാരി ടെസ്റ്റില്‍ പങ്കെടുക്കുകയും രണ്ടാമത്തെ ശ്രമത്തില്‍ വിജയിക്കുകയും ഒരു ശിപായിയായി ചേരുകയും ചെയ്തു.
2012 -ല്‍ ഭോപ്പാലിലെ സൈന്യത്തിന്റെ EME സെന്ററിലായിരുന്നു തിവാരിയുടെ ആദ്യ പോസ്റ്റിംഗ്. ഭോപ്പാലില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍, നാലുവര്‍ഷത്തെ പരിശ്രമത്തിന് ശേഷം 2017 -ല്‍ എ.സി.സി.യിലും ചേര്‍ന്നു. അവിടെനിന്ന് ഒരു സൈനിക ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചു. ഇന്ന് 28 -ാം വയസ്സില്‍ അദ്ദേഹം സൈന്യത്തില്‍ ലെഫ്റ്റനന്റായി.