ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി എത്തിയ ഷഹീൻബാഗ് ആക്ടിവിസ്റ്റ് ബിൽക്കിസ് ദാദിയെ ഡൽഹി അതിർത്തി സിംഘുവിൽ പോലീസ് തടഞ്ഞു. ദാദിയെ പിന്നീട് പോലീസ് കരുതൽ തടങ്കലിലാക്കി. സർക്കാർ ഞങ്ങളെ കേട്ടേ മതിയാകൂ എന്ന് ഉറപ്പിച്ച് പറഞ്ഞാണ് ബിൽക്കിസ് ദാദി സമരത്തിനായി പുറപ്പെട്ടത്.
‘ഞങ്ങൾ കർഷകരുടെ മക്കളാണ്. ഞങ്ങൾ ഇന്ന് കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ന് പോകും. ഞങ്ങൾ ഞങ്ങളുടെ ശബ്ദമുയർത്തും. സർക്കാർ ഞങ്ങളെ കേട്ടേ മതിയാകൂ.’- പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് ബിൽക്കിസ് ദാദി പ്രതികരിച്ചതിങ്ങനെ.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ തെരുവിൽ നടന്ന സ്ത്രീകളുടെ പ്രക്ഷോഭത്തിലൂടെയാണ് ബിൽക്കിസ് ദാദി വാർത്തകളിൽ താരമാകുന്നത്. അന്ന് സമരത്തിൽ പങ്കെടുത്ത മുതിർന്ന സ്ത്രീകളിൽ പ്രധാനിയായിരുന്നു ബിൽക്കിസ് ദാദി. ഇവരെ സിഎഎ വിരുദ്ധസമരത്തിന്റെ മുഖമായാണ് ഉയർത്തി കാണിച്ചിരുന്നത്.
അന്ന് ഷഹീൻ ബാഗിൽ സമരം നടക്കുന്നതിനിടെ പ്രക്ഷോഭം രൂക്ഷമായ ജനുവരിയിൽ നിരവധി സിഖ് കർഷകരാണ് സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഭക്ഷണവുമായി എത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഷഹീൻബാഗിലെ സമരനായിക കർഷകരുടെ സമരത്തിൽ പങ്കെടുക്കാനെത്തുന്നത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആറുദിവസമായി മുപ്പതിലധികം കർഷക സംഘടനയിലെ അംഗങ്ങളാണ് ഡൽഹി അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്. റോഡുകൾ വെട്ടിമുറിച്ചാണ് സമരക്കാരെ പോലീസ് തടയുന്നത്.