മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഇർഫാൻഖാനെ വൻകുടലിലെ അണുബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചിരുന്നു. തുടർന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല. ഈ ആഴ്ച ആദ്യമാണ് ഇർഫാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇർഫാന് ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 1988 ൽ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ്് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. 1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടിവി സീരിയലുകളിൽ അഭിനയിച്ചു.
ചാണക്യ, ചന്ദ്രകാന്ത എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.
പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു. നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.