അലഹാബാദ്: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലെത്താൻ സവാളക്കച്ചവടക്കാരനായി യുവാവ്. അലഹബാദ് സ്വദേശിയായ പ്രേം മൂർത്തി പാണ്ഡെ എന്നയാളാണ് അന്ധേരി ഈസ്റ്റിലെ ആസാദ് നഗറിൽ നിന്ന് വീട്ടിലെത്താൻ പുതിയ മാർഗം സ്വീകരിച്ചത്്.
മുംബൈ വിമാനത്താവളത്തിലെ ജോലിക്കാരനാണ് ഇയാൾ. മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടിയതോടെ ഇനിയും ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന ഭയത്തിലാണ് നാട്ടിലെത്താൻ ശ്രമം തുടങ്ങിയത്. ലോക്ക് ഡൗൺ ആണെങ്കിലും പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന്
ഇളവുകളുണ്ടെന്നറിഞ്ഞ ഇയാൾ ഏപ്രിൽ 17ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് വിളിച്ച് നാസിക്കിൽ ചെന്ന് 10,000 രൂപയ്ക്ക് തണ്ണിമത്തൻ കയറ്റി മുംബൈയിലെത്തിച്ചു. നാസിക്കിലെ പിംപൽഗാവ് മാർക്കറ്റിൽ നിന്നാണ് പ്രേം മൂർത്തി തണ്ണിമത്തൻ വാങ്ങിയത്.
ഇവിടെ സവാള കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയ ഇയാൾ 2.32 ലക്ഷം രൂപമുടക്കി 25,520 കിലോ സവാള വാങ്ങി. തുടർന്ന് ഒരു ട്രക്ക് വാടകയ്ക്ക് വിളിച്ച് അതിൽ സവാളയുമായി 12,000 കിലോമീറ്റർ അകലെയുള്ള അലഹാബാദിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
ഏപ്രിൽ 23 ന് ഇയാൾ മുന്ദേര മാർക്കറ്റിലെത്തിയെങ്കിലും സവാള വിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് സവാളയുമായി തൊട്ടടുത്തുള്ള തന്റെ ഗ്രാമമായ കോട്വ മുബാറക്പുരിലെത്തി അവിടെ സവാള ഇറക്കി വാഹനം തിരികെ അയച്ചു.
എന്നാൽ, കൊറോണ വ്യാപകമായ മഹാരാഷ്ട്രയിൽ നിന്ന് ലോക്ക്ഡൗൺ ലംഘിച്ച് ഒരാൾ എത്തിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ പരിശോധിച്ചു. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് യുവാവ്.