ന്യൂഡൽഹി : ഇന്ത്യയിൽ രോഗലക്ഷണങ്ങളില്ലാതെയും കോവിഡ് പടരുന്നതായി റിപ്പോർട്ട്. പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കോവിഡ് ബാധിതരിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിച്ചു. 20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലും രോഗലക്ഷണങ്ങളില്ലാതെ രോഗം കണ്ടു വരുന്നത്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരിൽ 192 പേരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 2000 കടന്നു.
രാജ്യതലസ്ഥാനത്ത് കോവിഡ് മരണം 45 ആയി ഉയർന്നു. ഇവിടെ കോവിഡ് തീവ്രബാധിത മേഖലകൾ 79 ആയി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിച്ചവർ അസമിൽ 82%, ഉത്തർപ്രദേശിൽ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ശ്വാസം മുട്ടലുമായി എത്തുന്നരെ വിശദപരിശോധനയ്ക്ക് വിധേയമാക്കുമ്ബോഴാണ് കോവിഡ് കണ്ടെത്തുന്നത്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 17,000 കടന്നു. രാജ്യത്ത് ആകെ 17265 പേർക്കാണ് കോവിഡ് രോഗം ബാധിച്ചു. ഇതിൽ 14175 പേർ ചികിത്സയിലാണ്. 2547 പേർക്ക് രോഗം ഭേദമായി. കോവിഡ് മരണം 543 ആയി. 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്ത് 1553 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.