ന്യൂഡൽഹി: ലോകം മുഴുവൻ പടർന്ന് പിടിച്ച മഹാമാരിയായ കോവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടൽ ഏപ്രിൽ 14നു ശേഷം ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് റിപ്പോർട്ടുകൾ. രോഗബാധ രൂക്ഷമായ മേഖലകളിൽ പ്രാദേശികനിയന്ത്രണം തുടരും.
ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അവസരം നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 700 കടക്കുന്നു. തമിഴ്നാട്ടിൽ 571 പേർക്കും ഡൽഹിയിൽ 503 പേർക്കും ഇതിനകം രോഗം കണ്ടെത്തി. ഭോപ്പാൽ, ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. അവശ്യവസ്തുക്കളും സേവനങ്ങളും ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തരസെക്രട്ടറി എ കെ ഭല്ല വ്യക്തമാക്കി.
നാലാഴ്ച തുടർച്ചയായി പുതിയതായി രോഗം സ്ഥിരീകരിക്കാതിരുന്നാൽ മാത്രമേ നിയന്ത്രണം പൂർണമായി ഒഴിവാക്കാനാവൂ. രോഗവ്യാപനമുള്ള മേഖലയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ രേഖയിൽ പറഞ്ഞു.
എച്ച്വൺ എൻവൺ പടർന്ന മാതൃകയിലാണ് കോവിഡ് വ്യാപിച്ചത്. അതിനാൽ രാജ്യമെമ്പാടും രോഗം പടരാൻ സാധ്യതയില്ല. വ്യത്യസ്ത മേഖലകളിൽ വെവ്വേറെ സമീപനം വേണ്ടിവരും. അതിർത്തി അടയ്ക്കൽ, രോഗബാധ രൂക്ഷമായ മേഖലകളിലുള്ളവർ പുറത്തേക്ക് പോകുന്നത് തടയൽ, പൊതുഗതാഗതം നിർത്തിവയ്ക്കൽ, വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടൽ തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.