ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോട് എതിര്‍ത്ത് സിപിഎം. ബാലറ്റിലേക്ക് മടങ്ങുന്നത് തെരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്നാണ് സിപിഎമ്മിന്റെ വാദം.
ബാലറ്റ് പേപ്പര്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നിര്‍ണായക തീരുമാനം. അതിനാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ പിബി സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ സെപ്തംബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിച്ച് വേണ്ട തീരുമാനമെടുക്കും.
കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ഏകപക്ഷീയ വിജയം നേടിയ ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതിയിട്ടത്.