ചണ്ഡിഗഡ്: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ചെന്ന ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ കോൺഗ്രസ്. ഖട്ടറിന്റെ മണ്ഡലമായ കർണാലിൽ നിന്നുള്ള യുവാവിനെ മുഖ്യമന്ത്രി ശകാരിക്കുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടാണ് കോൺഗ്രസിന്റെ ആരോപണം.
കർണാലിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ ജനങ്ങളുമായി സംവദിക്കവെയാണ് ടിപി അറോറ എന്നയാൾ രണ്ടു വർഷം മുൻപ് മുഖ്യമന്ത്രി തനിക്കു സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നെന്ന അവകാശവാദമായി രംഗത്തെത്തിയത്.
വാഗ്ദാനം സംബന്ധിച്ച് തുടർച്ചയായി ഓർമപ്പെടുത്തിയപ്പോൾ, നിങ്ങൾക്ക് ആരോഗ്യമില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും നിങ്ങൾ തൊഴിലെടുത്തു ജീവിക്കൂ. നിങ്ങൾക്കു സർക്കാർ ജോലി നൽകാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി യുവാവിനോടു കുപിതനായി പറഞ്ഞു.
എന്നാൽ, എന്തിനാണ് രണ്ടു വർഷം മുൻപ് തന്നോടു നുണ പറഞ്ഞതെന്ന് പരാതിക്കാരൻ തിരിച്ചു ചോദിച്ചപ്പോൾ. സുരക്ഷാ ജീവനക്കാർ പരാതിക്കാരനെ പിടിച്ചുമാറ്റി മുഖ്യമന്ത്രിക്കു പുറത്തേക്കു പോകാൻ വഴിയൊരുക്കുകയായിരുന്നു. തൊഴിലില്ലാത്ത യുവാക്കൾ ശബ്ദമുയർത്തുമ്പോൾ ബിജെപി നേതാക്കൾ അവരെ ശകാരിക്കുകയാണെന്ന് സംഭവത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.