2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ബിജെപി പ്രസിഡണ്ട് അമിത് ഷാ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം. കേസില്‍ പ്രതിയായ മുന്‍ ബിജെപി മന്ത്രി മായാ കോട്‌നാനിയെ സഹായിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത നുണകളാണ് പ്രസ്തുത സത്യവാങ്മൂലത്തിലുള്ളതെന്ന് പ്രത്യേക കോടതിയില്‍ പ്രത്യേകാന്വേഷണ സംഘം വാദിച്ചു.
2017 സെപ്തംബറിലാണ് അമിത് ഷാ ഈ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ഗൗരംഗ് വ്യാസ് ചൂണ്ടിക്കാട്ടി. അതായത്, സംഭവം നടന്ന് 15 വര്‍ഷത്തിനു ശേഷം. ഇത് ഇപ്പോള്‍ പരിഗണനാര്‍ഹമല്ലെന്നും ഗൗരംഗ് വാദിച്ചു.
താനും മായാ കോട്‌നാനിയും നരോദ ഗാം കൂട്ടക്കൊല നടക്കുന്ന സമയക്ക് സോള സിവില്‍ ഹോസ്പിറ്റലിലായിരുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ അമിത് ഷാ പറയുന്നത്.
ഈ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. കേസില്‍ കുറ്റക്കാരായ ബാബു ബജ്‌റംഗി, ജയ്ദീപ് പട്ടേല്‍ എന്നിവര്‍ ആശുപത്രിയില്‍ അമിത് ഷാ ഉണ്ടായിരുന്നതായി തങ്ങളുടെ മൊഴികളില്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്ത് എംഎല്‍എ ആയിരുന്ന ഒരാളുടെ സാന്നിധ്യം അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് കരുതാന്‍ പ്രയാസമാണെന്ന് ഗൗരംഗ് വ്യാസ് പറഞ്ഞു.
2002 ഫെബ്രുവരി 28ന് നരോദ ഗാം കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ അമിത് ഷായ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു എന്നാണ് മായാ കോട്‌നാനിയുടെ വാദം. ഇതിനെ സാധൂകരിക്കാനായി അമിത് ഷാ കോടതിയിലെത്തി താന്‍ ആശുപത്രിയില്‍ മായാ കോട്‌നാനിയെ കണ്ടെന്ന് മൊഴി നല്‍കി.
രാവിലെ 8.30ന് താന്‍ മായാ കോട്‌നാനിയെ വിധാന്‍ സഭയില്‍ കണ്ടെന്നും പിന്നീട് സോള ആശുപത്രിയിലേക്ക് പോയപ്പോള്‍ അവിടെ കോട്‌നാനി ഉണ്ടായിരുന്നെന്നുമാണ് അമിത് ഷാ മൊഴി നല്‍കിയത്. ഇത് ഏതാണ്ട് 11.30നായിരുന്നെന്നും ഷാ പറഞ്ഞു.
അമിത് ഷാ ആശുപത്രിയിലുണ്ടായിരുന്നു എന്ന വാദവും സംശയാസ്പദമാണെന്നതിനാല്‍ സത്യാവ്ങ്മൂലം തള്ളണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. കോട്‌നാനി പറയുന്നതു വരെയും ഷാ ആശുപത്രിയിലുണ്ടായിരുന്നുവെന്ന് ഒരാളുടെ മൊഴിയിലും വന്നിരുന്നില്ലെന്ന് ഗൗരംഗ് ചൂണ്ടിക്കാട്ടി. കേസില്‍ രണ്ട് സത്യവാങ്മൂലങ്ങള്‍ കൂടി തള്ളണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. അതെസമയം സംഭവത്തിലെ ഇരകള്‍ക്കു വേണ്ടി വാദമുന്നയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഷംസാദ് പത്താന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഈ വാദംകേള്‍ക്കല്‍ നടന്നേക്കും.
11 മുസ്ലിങ്ങളാണ് നരോഗാ ഗാമില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. കേസില്‍ 82 പേരാണ് വിചാരണ നേരിടുന്നത്. നേരത്തെ ഗുജറാത്ത് ഹൈക്കോടതി കോട്‌നാനിയെ കുറ്റവിമുക്തയാക്കിയിരുന്നു.