ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്കുളള ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ സ്ഥാനക്കയറ്റത്തില്‍ തീരുമാനം വൈകിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ജൂലൈ 16 ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കെഎം ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കെഎം ജോസഫിനൊപ്പം ഉണ്ടായിരുന്ന ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇരുവരുടെയും നിയമനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയച്ചു.
വര്‍ഷം ആദ്യം ജനുവരിയിലാണ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി അഭിഭാഷകനായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ജസ്റ്റിസ് കെഎം ജോസഫ് കേരള ഹൈക്കോടതിയില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ മടക്കി.
സീനിയോറിറ്റി പട്ടികയില്‍ 42ാം സ്ഥാനത്തായിരുന്നു ജോസഫ്. കേരളത്തില്‍ നിന്ന് രണ്ട് ജസ്റ്റിസുമാര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരുടെ പാനലിലേക്ക് എത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മറ്റ് ഹൈക്കോടതികള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്നായിരുന്നു കേന്ദ്രം നിര്‍ദ്ദേശിച്ചത്. എന്നാല്‍ വീണ്ടും പേര് ശുപാര്‍ശ ചെയ്താല്‍ ഇത് തളളിക്കളയാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു കരുതിയത്.
എന്നാല്‍ ഇതുവരെയും ജോസഫിന്റെ നിയമന വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഓഫീസ് താത്പര്യം കാട്ടിയിട്ടില്ല. ഫയല്‍ പരമാവധി വൈകിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരേ മാതൃഭാഷ സംസാരിക്കുന്ന രണ്ട് പേര്‍ സുപ്രീം കോടതി പാനലിലേക്ക് വന്നാല്‍ അതൊരു പ്രശ്‌നമാകുന്നത് എങ്ങിനെയെന്ന് ഇടത് എംപി എ സമ്പത്ത് ചോദിച്ചു. സുപ്രീം കോടതിയിലെ ജസ്റ്റിസ് നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വജനപക്ഷപാതം കാട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു