ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചതിനാണ് സംഘപരിവാര്‍ തനിയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് ആര്യസമാജം സ്വാമി അഗ്നിവേശ്. വിമര്‍ശനങ്ങളെ വെട്ടി നിരത്തുന്ന പതിവു രീതിയാണ് സംഘപരിവാര്‍ പ്രയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിയിരുന്ന് ആക്രമിക്കുന്ന സംഘപരിവാറിന്റെ ഹീറോ ഹിറ്റ്ലറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ജാര്‍ഖണ്ഡില്‍ വെച്ച് അഗ്‌നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായിരുന്നു. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു. ആക്രമിക്കരുതെന്ന് കൈകൂപ്പി പറഞ്ഞിട്ടും അഗ്‌നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നിലത്തുവീണപ്പോള്‍ കല്ല് കൊണ്ട് അടിക്കാനൊരുങ്ങിയെന്നും കൂടെയുള്ള ആളാണ് തന്നെ രക്ഷിച്ചതെന്നും അഗ്നിവേശ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍’ നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്നിവേശ്. ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു.