ന്യൂഡല്‍ഹി: അസമില്‍ 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടത് അത്ര വലിയ വിഷയമൊന്നും അല്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. അസമിലെ ദേശീയ പൗരത്വ പട്ടിക പ്രകാരം 40 ലക്ഷത്തിലേറെ പേരെ പൗരത്വമില്ലാത്തവരാക്കിയ നടപടിയെ നിസ്സാരവത്ക്കരിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.
ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമൊന്നും ത്രിപുരയിലില്ല. അവിടെ എല്ലാം ക്രമമായ രീതിയില്‍ തന്നെയാണ്. ഇത് ഇത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല. ഇതെല്ലാം കൈകാര്യം ചെയ്യാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പ്രാപ്തനാണ്. ഈ സാഹചര്യത്തെ മുതലെടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ബിപ്ലബ് ദേവ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവിട്ടതോടെ വലിയ അനിശ്ചിതത്വമാണ് സംസ്ഥാനത്തുണ്ടായത്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇന്നലെയാണ് പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടത്.
3.29 കോടി അപേക്ഷകരില്‍ 2,89,83,677 കോടി പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് സംസ്ഥാന എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ അറിയിച്ചു. പട്ടിക പുറത്തു വന്നതോടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി ജനങ്ങളുടെ തിക്കും തിരക്കും തുടങ്ങിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുള്ളവരും വോട്ടര്‍പട്ടികയില്‍ പേരുള്ളവരും പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന ആക്ഷേപമുണ്ട്.
ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്താനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢനീക്കത്തിന്റെ ഫലമായിട്ടാണ് പൗരാവകാശ രേഖ കൊണ്ടുവന്നതെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ആരോപിച്ചിരുന്നു.
വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു. ജനങ്ങളെ അഭയാര്‍ഥികളാക്കി നാടുകടത്താനുള്ള ഗൂഢനീക്കമാണിത്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.