ഗുവാഹത്തി: അനധികൃത കുടിയേറ്റ ട്രിബ്യൂണലില്‍ ഉള്‍പ്പെടുത്തി പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ 30 വര്‍ഷം രാജ്യത്തിന്റെ അതിര്‍ത്തി കാത്ത സൈനികനും. അസം സ്വദേശിയായ മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായത്. ഇതുപ്രകാരം ഹഖ് 1972 മാര്‍ച്ച് 21നുശേഷമാണ് ഇന്ത്യയിലെത്തിയതെന്നാണ് രേഖകള്‍ പറഞ്ഞുവെക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോറിന്‍ ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ സൈന്യത്തില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സംശയിക്കപ്പെടുന്ന വോട്ടര്‍’ എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രിബ്യൂണല്‍ ഹഖിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താന്‍ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.
1966ലെ വോട്ടര്‍പട്ടികയില്‍ തന്റെ പിതാവിന്റെ പേരുള്‍പ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയില്‍ മാതാവിന്റെ പേരുള്‍പ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു. 2012ല്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചതും ഇന്ത്യന്‍ പൗരത്വം തെളിയിക്കപ്പെട്ടതുമായിരുന്നു. തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടിരുന്നു. ‘ആറു മാസത്തെ പരിശീലനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഞാന്‍ കരസേന സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആ തീരുമാനം വിഷമകരമാണ്” -ഹഖ് പറഞ്ഞു.
കരസേനയുടെ കമ്പ്യൂട്ടര്‍, നെറ്റ്വര്‍ക്കിങ് സംഘങ്ങളിലാണ് സര്‍വീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഓണ്‍ലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായത്. കഴിഞ്ഞ ദിവസമാണ് എന്‍ആര്‍സി രണ്ടാം കരട് പുറത്തിറക്കിയിരുന്നത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.