മുംബൈ: അവധിദിനമായ ശനിയാഴ്ച അതിരാവിലെയായിരുന്നു ദാപോളി കാര്‍ഷിക സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ രത്‌നഗിരിയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലേക്ക് പുറപ്പെട്ടത്. 40ഓളം പേരായിരുന്നു യാത്ര നിശ്ചയിച്ചതെങ്കിലും വാഹനം ചെറുതായതും ചിലര്‍ക്ക് അസൗകര്യം വന്നതും എണ്ണം 34ലൊതുക്കി. കൂട്ടവിയോഗത്തില്‍ ഞെട്ടല്‍മാറാതെയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. യാത്ര മുടങ്ങിയവര്‍ ദൈവത്തിന് നന്ദി പറയുകയാണ്, ജീവന്‍ കാത്തതിന്.
യാത്രയിലെ വിവരങ്ങള്‍ അറിയിക്കാന്‍ അവര്‍ തുടങ്ങിയ വാട്‌സ്ആപ് ഗ്രൂപ് വഴി ഫോട്ടോകളും വിശേഷങ്ങളും നിരന്തരം പങ്കുവെക്കപ്പെട്ടു. രാവിലെ 9.30 വരെ സജീവ മായിരുന്ന ഗ്രൂപ് പെട്ടെന്ന് ‘മിണ്ടാതായ’തോടെ അപകടം മണത്തതായി യാത്ര പോകാന്‍ പറ്റാതിരുന്ന പ്രവീണ്‍ രണ്‍ദിവെ പറഞ്ഞു. ഏറെനേരം ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനു പിറകെ 12.30ഓടെയാണ് ദുരന്ത വിവരമെത്തുന്നത്.
മുംബൈ-ഗോവ പാതയില്‍ പൊലഡ്പൂരിനു സമീപം അംബിനാലിയിലെ കൊല്ലിയിലേക്കാണ് ബസ് മറിഞ്ഞത്. കുത്തനെ താഴോട്ടുപതിക്കുന്നതിനിടെ മരത്തിലെവിടെയോ മുറുകെപ്പിടിച്ച് വാഹനത്തിലുണ്ടായിരുന്ന പ്രകാശ് സാവന്ത് മാത്രം രക്ഷപ്പെട്ടു. റോഡിലെ ചളിയിലും ചിതറിക്കിടന്ന കല്ലുകളിലും ഉടക്കി ടയര്‍ വഴുതിയാണ് ദുരന്തമെത്തിയതെന്ന് സാവന്ത് പറഞ്ഞു.
വന്‍ശബ്ദത്തോടെ വാഹനം മറിയുമ്പോഴും എന്തുനടക്കുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പുറത്തെത്തി തപ്പിപ്പിടിച്ച് മുകളിലേക്ക് കയറിവന്ന് പോലീസിനെയും യൂനിവേഴ്‌സിറ്റിയിലും അറിയിക്കുകയായിരുന്നു.
വലിയ താഴ്ചയിലെത്താന്‍ എളുപ്പമല്ലാത്തത് രക്ഷാപ്രവര്‍ത്തനം വൈകാനിടയാക്കി. ഇതാണ് വാഹനത്തില്‍ കുടുങ്ങിയ എല്ലാവരും മരിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. തകര്‍ന്ന ബസും യാത്രക്കാരുടെ അവയവങ്ങളും പലയിടത്തായി ചിതറിക്കിടക്കുകയാണ്.
30-45 പ്രായക്കാരാണ് ദുരന്തത്തില്‍പെട്ടത്. മഹാദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു.