ഇംഫാല്‍: മണിപ്പൂരില്‍ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ സത്യവാങ്മൂലം. മണിപ്പൂര്‍ ഹൈക്കോടതിയാണ് ലഫ്.കേണല്‍ ധരംവീര്‍ സിങ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മണിപ്പൂരിലെ നിരപരാധിയായ ജനങ്ങളെ വ്യാജ ഏറ്റുമുട്ടലിലൂടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ധരംവീര്‍ സിങ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ധരംവീര്‍ സിങ്ങിന്റെ സത്യവാങ്മൂലത്തില്‍ ഓഗസ്റ്റ് ഒന്നിനു മുന്‍പ് സൈന്യം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
2010 മാര്‍ച്ച് 10 നാണ് മണിപ്പൂര്‍ സ്വദേശികളായ ഫിജാം നയോബി, ആര്‍.കെ.റോണല്‍, പ്രേം എന്നീ മൂന്നു യുവാക്കളെ നാഗാലന്‍ഡിലെ ദിമാപൂരില്‍നിന്നും സൈന്യത്തിലെ 3 കോര്‍പ്‌സ് ഇന്റലിജന്‍സ് സംഘം പിടിച്ചു കൊണ്ടുപോയത്. ഇവരെ പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 2016 സെപ്റ്റംബര്‍ 9 ന് ഇതുസംബന്ധിച്ച് പരാതി നല്‍കി. പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദംമൂലം തനിക്ക് പരാതി പിന്‍വലിക്കേണ്ടി വന്നെന്നും സിങ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
3 കോര്‍പ്‌സ് ഇന്റലിജന്‍സ് യൂണിറ്റിലെ ഒരു സംഘമാണ് മൂന്നു വ്യാജ ഏറ്റുമുട്ടലുകളും നടത്തിയത്. 2010 ഫെബ്രുവരി 5 ന് മറ്റൊരു വ്യാജ ഏറ്റുമുട്ടലിലൂടെ രണ്ടു യുവാക്കളെ കൊന്നു. മണിപ്പൂര്‍ സ്വദേശിയായ എസ്ടി ഡൊമിനിക് കോളേജ് വിദ്യാര്‍ത്ഥി സതീഷിനെയും അയാളുടെ സുഹൃത്തിനെയും ഷില്ലോങ്ങില്‍ നിന്നും ഇതേ ടീം കൂട്ടിക്കൊണ്ടു പോവുകയും മാസിംപൂരിലെ വനത്തിനുളളില്‍വച്ച് കൊല്ലുകയുമയിരുന്നു. ഫെബ്രുവരി 23 ന് സതീഷിന്റെ മാതാപിതാക്കള്‍ മണിപ്പൂര്‍ ഡിജിപിക്ക് മകനെ കാണാനില്ലെന്ന പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ഓഗസ്റ്റ് 18 ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഭീകരന്‍ (പിഎല്‍എ) ജിതേശ്വറിനെയും അയാളുടെ സുഹൃത്തിനെയും ദിമാപൂരില്‍ എസ്എം കോളേജിന് സമീപത്തെ വാടക കെട്ടിടത്തില്‍നിന്നും പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടുപേരുടെയും മൃതദേഹം കുഴിച്ചുമൂടി. അതെവിടെയാണെന്ന് 3 കോര്‍പ്‌സ് ഇന്റലിജന്‍സ് യൂണിറ്റ് സംഘത്തിലെ ചിലര്‍ക്ക് മാത്രമേ അറിയാവൂവെന്നും സത്യവാങ്ങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
ദിമാപൂരില്‍നിന്നും സ്ത്രീയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയശേഷം കുടുംബത്തില്‍നിന്നും 1 കോടി രൂപ മോചനദ്രവ്യം വാങ്ങിയിട്ട് വിട്ടയച്ചതും ഇതേ ടീമാണെന്നും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും ധരംവീര്‍ സിങ് സത്യവാങ്മൂലത്തില്‍
പറയുന്നു.