ലഖ്‌നൗ: തന്റെ ജീവിതം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നും, സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരിച്ചു പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും രാജ്യസഭാ എം പി അമര്‍ സിംഗ്.
കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി അമര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് മാധ്യമശ്രദ്ധ പൊടുന്നനെ അദ്ദേഹത്തിലേക്ക് തിരിഞ്ഞത്. ക്രോണി ക്യാപ്പിറ്റലിസം പരാമര്‍ശവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നതിനിടെയാണ് മോഡി അമര്‍സിംഗിനെ പേരെടുത്ത് പരാമര്‍ശിച്ചത്. ‘അമര്‍ സിംഗ് ഈ സദസ്സില്‍ ഇരിക്കുന്നുണ്ട്. ഉന്നതരായ വ്യവസായികളുമായി തിരശ്ശീലയ്ക്കു പിറകില്‍ ഒരുമിച്ചിട്ടുള്ള ചരിത്രമുള്ളയാളാണദ്ദേഹം.’ എന്നായിരുന്നു മോഡിയുടെ പ്രസ്താവന.
പ്രസംഗത്തിനു ശേഷം മോഡി അമര്‍സിംഗിനടുത്തെത്തി സംസാരിക്കുക കൂടി ചെയ്തതോടെയാണ് സമാജ് വാദി പാര്‍ട്ടി മുന്‍ സെക്രട്ടറി കൂടിയായ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്. സന്ദര്‍ഭത്തിനു ചേരുന്ന തരത്തില്‍ കാവി നിറത്തിലുള്ള കുര്‍ത്തയണിഞ്ഞെത്തിയ അമര്‍ സിംഗിന്റെ നീക്കത്തെയും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്. കാവി നിറമണിഞ്ഞ് ആദ്യമായാണ് അമര്‍ സിംഗ് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
2017ല്‍ രണ്ടാമതും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് കോണ്‍ഗ്രസുമായി ചേരിചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതിനു ശേഷം പരസ്യമായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഭരണപദ്ധതികളെയും പ്രശംസിച്ചുകൊണ്ട് ബിജെപിയോടു ചേരാനായിരുന്നു അമറിന്റെ ശ്രമം.
ക്ഷണം ലഭിച്ചാല്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് മുലായം സിംഗിന്റെ മുന്‍ വിശ്വസ്തന്‍ കൂടിയായ അമര്‍ സിംഗ് പ്രസ്താവിച്ചിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ മോഡിക്കായി സ്വന്തം നിലയ്ക്ക് പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ്പിക്കെതിരെ പരസ്യപ്രസ്താവനകള്‍ ധാരാളം നടത്തിയിട്ടുള്ള അമര്‍ സിംഗ് അഖിലേഷ് യാദവിനെ തന്റെ ശത്രുവെന്ന് വിശേഷിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും എസ്പി ബി എസ്പി സഖ്യത്തിന് തടയിടാനും ബിജെപി നേതൃത്വം അമര്‍സിംഗിന്റെ സേവനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. താന്‍ സമാജ്‌വാദി പാര്‍ട്ടിയ്‌ക്കൊപ്പം തിരിച്ചു പോകില്ലെന്നും പാര്‍ട്ടിയും താനും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും അമര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.