ദിസ്പൂര്‍: അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക നാഷണല്‍ റജിസ്റ്ററി ഓഫ് സിറ്റിസണ്‍ ഇന്ന് പുറത്തിറക്കും. ഒന്നര കോടിയോളം പേര്‍ പട്ടികയില്‍ നിന്നും പുറത്തായേക്കുമെന്നാണ് സൂചന. ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരാണെന്ന് കാണിച്ചാണ് 1.5 പേരുടെ പൗരത്വം സര്‍ക്കാര്‍ തള്ളിക്കളയുന്നത്.
എന്നാല്‍ തെളിവായി ഹാജരാക്കാനുളള രേഖകള്‍ ഇല്ലെന്ന കാരണം കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറംതള്ളിയതെന്ന് നിരവധി പേര്‍ ആരോപിച്ചു. പൗരത്വം തെളിയിക്കാന്‍ കൃത്യമായ അവസരം ലഭിച്ചില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
പലരുടെയും താത്ക്കാലിക വിലാസത്തിലേക്കാണ് പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ആര്‍സി ഉദ്യോഗസ്ഥര്‍ അയച്ചത്. ജനങ്ങള്‍ക്ക് ഇത് ലഭിക്കാത്ത സാഹചര്യമുണ്ടായി. മറ്റു ചിലര്‍ താമസിക്കുന്നത് ബ്രഹ്മപുത്ര നദീതടത്തിലാണ്, എല്ലാ മഴക്കാലങ്ങളിലും ഈ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍ പൗരത്വ രേഖകള്‍ നശിച്ചു പോയി. ചിലയാളുകളെ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് എന്‍ആര്‍സി ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ ഇവരില്‍ പലരും ഇപ്പോള്‍ ജയിലുകളിലാണ്.
1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ റജിസ്‌ട്രേഷന്‍ പട്ടിക ബാധിക്കുക. കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധരാത്രിയാണ് അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു.
അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക. 50,000 ത്തോളം സ്ത്രീകള്‍ ഉള്‍പ്പടെ 1.5 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സംസ്ഥാനത്ത് 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ജൂണ്‍ 30 ആയിരുന്നു പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.