ആസാം: പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ദീദിയുടെ ഒപ്പം ഷബ്‌ന യാത്ര തിരിച്ചത്. ആ യാത്ര ജീവിതത്തിലെ ഒരു വില്‍പ്പനച്ചരക്ക് മാത്രമായിരുന്നുവെന്ന് ജീവിതം അവളെ പഠിപ്പിച്ചു. ഇപ്പോള്‍ വയസ് പതിമൂന്ന്. ഒരിക്കല്‍പോലും വിവാഹം കഴിച്ചട്ടില്ല. പക്ഷേ നാല് ഭര്‍ത്താക്കന്മാര്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്നു. നാലാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസം. അധികനാള്‍ ഇവിടെ താമസിക്കാമെന്ന പ്രതീക്ഷ എനിക്കില്ല. പ്രസവം കഴിഞ്ഞാലുടന്‍ ഇപ്പോഴത്തെ ഭര്‍ത്താവ് എന്നെ വില്‍ക്കും- ഭാവിയെക്കുറിച്ചു ചോദിക്കുമ്പോള്‍ ഷബ്‌നത്തിന് പറയാനുള്ളത് ഇത്രമാത്രം.
ഒറ്റപ്പെട്ട കഥയല്ല ഷബ്‌നത്തിന്റേത്. ഹരിയാനയില്‍ കൈമറിഞ്ഞു വില്‍പനച്ചരക്കാകുന്ന നൂറുകണക്കിനു പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണവള്‍. ആയിരം പുരുഷന്‍മാര്‍ക്ക് 834 സ്ത്രീകള്‍ എന്നതാണു ഹരിയാനയിലെ സ്ത്രീ-പുരുഷ അനുപാതം. ഇതിനൊപ്പം പുരുഷ മേല്‍ക്കോയ്മ കൂടി നിലനില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നതും വാങ്ങുന്നതുമൊക്കെ വളരെ സാധാരണം. ബംഗാള്‍, ബിഹാര്‍, ആസ്സാം, ഓഡിഷ എന്നിവടങ്ങളില്‍നിന്നൊക്കെ പെണ്‍കുട്ടികളെ വാങ്ങിക്കൊണ്ടുവരുന്നതു പതിവ്. ചിലപ്പോള്‍ അതിര്‍ക്കപ്പുറത്തു നിന്നുപോലും വാങ്ങലും വില്‍പനയും നടക്കുന്നു.
13ാം വയസ്സില്‍ ഷബ്‌നത്തിന്റെ കച്ചവടം ഉറപ്പിക്കുന്നതു 30,000 രൂപയ്ക്ക്. 40 വയസ്സുകാരനായ റഹിം എന്നയാളുടെ കുടുംബത്തിന് പിന്തുടര്‍ച്ച ഇല്ലാതാകുമെന്ന ഘട്ടത്തിലാണ് ഷബ്‌നത്തെ ആസ്സാമില്‍നിന്നു വാങ്ങിക്കൊണ്ടുവരുന്നത്. പ്രസവം കഴിഞ്ഞയുടന്‍ ഷബ്‌നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി. ഗ്രാമത്തിലെ മറ്റൊരാള്‍ക്ക് ആ പെണ്‍കുട്ടിയെ വില്‍ക്കുന്നു. അങ്ങനെ നാലുതവണ. ഇതുവരെയും ഷബ്‌നം താജ് മഹല്‍ കണ്ടിട്ടില്ല. പ്രലോഭിപ്പിച്ചു വിളിച്ചുകൊണ്ടുവന്നപ്പോള്‍ കാണിക്കാമെന്ന പറഞ്ഞ സ്ഥലങ്ങളെല്ലാം ഇപ്പോഴുമവള്‍ക്കു സ്വപ്നം മാത്രം.
ഹരിയാനയിലേക്കു മറ്റു സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ കടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍ക്കാരുകളുടെ പക്കല്‍ ഔദ്യോഗികമായ രേഖകള്‍ ഒന്നുമില്ല. എല്ലാവരുടെയും മൗനാനുവാദത്തോടെ മനുഷ്യക്കടത്ത് വീണ്ടും തുടരുന്നു. പാരോസ് എന്നാണ് വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികളെ ഹരിയാനയില്‍ വിളിക്കുന്നത്. എല്ലാവീട്ടിലുമുണ്ടാകും പാരോസ്. ഒരു കുടുംബത്തില്‍ സഹോദരന്‍മാര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്ന പെണ്‍കുട്ടികളുമുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് അവര്‍ ഒരു കാഴ്ചയാണ്. ഹരിയാനയിലുള്ളവര്‍ക്ക് എല്ലാം വെറും പതിവുകാഴ്ചകള്‍ മാത്രം. എട്ടും ഒമ്പതും തവണ വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പോലുമുണ്ട്.
ഗോസിയ ഖാന്‍ എന്ന സ്ത്രീക്ക് 59 വയസ്സ്. ഹൈദരാബാദില്‍ നിന്നാണവര്‍. ഒരു പാരോ എന്നവര്‍ സ്വയം വിശേഷിപ്പിക്കുന്നില്ല. തന്നെ പലതവണ വില്‍ക്കാന്‍ ശ്രമമുണ്ടായി എന്നവര്‍ പറയുന്നു. പക്ഷേ, അത്തരം ശ്രമങ്ങളെയെല്ലാം അവര്‍ ചെറുത്തു. ഇവിടെ സ്ത്രീകള്‍ക്ക് നല്ല കരുത്ത് വേണം. ഇല്ലെങ്കില്‍ ഒരു വിലയുമില്ല- അനുഭവപാഠം പോലെ ഖാന്‍ പറയുന്നു. ഹരിയാനയില്‍ എത്തിയ ഉടന്‍ പ്രാദേശിക ഭാഷ പഠിച്ച ഖാന്‍ കരുത്തുള്ള സ്ത്രീയാണ്. ജില്ലാ ലീഗല്‍ അതോറിറ്റി അംഗവുമാണവര്‍. തന്റെ പ്രദേശത്ത് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മനുഷ്യക്കടത്തിനെതിരെ ഉറച്ച നിലപാടു സ്വീകരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അടിമകളാക്കി കൊണ്ടുവരപ്പെട്ട പെണ്‍കുട്ടികള്‍ ഇന്നു യുവതികളാണ്. സ്വന്തം വീട് എവിടെയാണെന്നുപോലും അവര്‍ക്ക് അറിയില്ല. മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട ഓര്‍മ പോലുമില്ല. വിധിയുമായി പൊരുത്തപ്പെട്ട് അവര്‍ അടിമജീവിതം തുടരുന്നു.