അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുമ്പില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് പൊലീസുകാരുടെ മര്‍ദ്ദനം. കരിങ്കൊടി കാണിച്ച ഒരു പെണ്‍കുട്ടിയെ ലാത്തി കൊണ്ടടിച്ച പൊലീസുകാര്‍ കുട്ടിയുടെ മുടി പിടിച്ച് വലിച്ചാണ് വാഹനത്തില്‍ കയറ്റിയത്. ഇതിന്റെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയതോടെ സംഭവത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
അമിത് ഷാ മടങ്ങിപ്പോകൂ എന്ന മുദ്രാവാക്യത്തോടെയാണ് വിദ്യാര്‍ത്ഥിനികള്‍ വാഹനവ്യൂഹം റോഡില്‍ തടഞ്ഞത്. അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കിയിരുന്ന പുരുഷ പൊലീസുകാര്‍ ഉടന്‍ തന്നെ ചാടിയിറങ്ങി വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികളേയും ഒരു വിദ്യാര്‍ത്ഥിയേയും പൊലീസ് കൈകാര്യം ചെയ്തു.
തുടര്‍ന്ന് മൂവരേയും പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി. പിന്നാലെ അമിത് ഷായുടെ വാഹനവും കടന്നുപോയി. ബേട്ടി വച്ചാവോ എന്ന ബിജെപി മുദ്രാവാക്യം പൊയ്‌വാക്കാണെന്ന് ഓരോ സംഭവം കഴിയുമ്പോഴും വ്യക്തമാവുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് സുനില്‍ സിംഗ് യാദവ് പറഞ്ഞു.
പെണ്‍കുട്ടികളുമായി വനിതാ പൊലീസുകാരികളാണ് ഇടപെടേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.