ന്യൂഡല്‍ഹി: ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രൂക്ഷമായി തുടരുകയാണ്. എന്നാല്‍ ഇതിനിയില്‍ വിമാനങ്ങളുടെ വില സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ തീരുമാനിച്ചതിനെ അപേക്ഷിച്ച് 41.42 ശതമാനം അധികവിലയ്ക്കാണ് മോഡി സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മോഡി സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ച 126 വിമാനങ്ങള്‍ക്കു പകരം ഓരോ വിമാനത്തിനും 41.26 ശതമാനം വിലവര്‍ധനവിലാണ് എന്ന് എന്‍ റാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വിമാനത്തിന് 11.11 മില്യന്‍ യൂറോയാണ് യുപിഎയുടെ കാലത്ത് രൂപകല്പനയും നിര്‍മ്മാണവും അടക്കം നിശ്ചയിച്ചിരുന്നത്. 2016ല്‍ കരാറിലെത്തുമ്പോള്‍ അത് 36.11 മില്യണ്‍ ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
90.41 മില്യണ്‍ യൂറോ ആയിരുന്നു യുപിഎ കാലത്ത് 126 വിമാനത്തിന്റെ വിലയായി നിശ്ചയിച്ചിരുന്നത്. ഇതില്‍ 18 എണ്ണം നിര്‍മ്മിച്ചു നല്‍കാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റക്കരാര്‍ പ്രകാരം എച്ച്എഎല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമായിരുന്നു തീരുമാനം. 2016ല്‍ മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 36 വിമാനങ്ങളുടെ വില 127.86 മില്യണ്‍ യൂറോ നിശ്ചയിച്ചു. ഇതോടെ ഒരു വിമാനത്തിന്റെ വിലയില്‍ 41.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നും എന്‍ റാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത് 2015 ഏപ്രില്‍ പത്തിന് പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ്. 2016 സെപ്റ്റംബറിലാണ് കരാര്‍ ഒപ്പിടുന്നത്. കരാര്‍ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനിയായ ദസ്സോയില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കാനായിരുന്നു.
ഇന്ത്യ മൊത്തം വിലയുടെ 15 ശതമാനം മുന്‍കൂറായി നല്കി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാന്‍സ് ഇന്ത്യയുടെ സൈനികവിമാന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും 20 ശതമാനം റാഫേലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കുമെന്നുമായിരുന്നു വ്യവസ്ഥ. സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിമാനത്തിനാണ് തങ്ങള്‍ കരാറുണ്ടാക്കിയതെന്നും മോഡി സര്‍ക്കാര്‍ പറഞ്ഞു.