ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റലന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്തു. ഇന്ത്യയിലെത്തിച്ച ശേഷം കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രമാണ് സിബിഐ ഉറങ്ങാന്‍ അനുവദിച്ചതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നാണ് സിബിഐ പറയുന്നത്.
ബുധനാഴ്ച പുലര്‍ച്ച ഭക്ഷണം നല്കിയ ശേഷം നാല് മണി മുതല്‍ ആറു മണിവരെ ഉറങ്ങാന്‍ അനുവദിച്ചു. ഇതിന് ശേഷം രാത്രിയടക്കം മിഷേലിനെ തുടര്‍ച്ചയായി സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിനിടെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ വിളിച്ചുവരുത്തി ചികിത്സ നല്കി. ചികിത്സക്ക് ശേഷം പണമിടപാട് സംബന്ധിച്ചും ചില രേഖകളെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് മിഷേലിനോട് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മിഷേലിനെ ദുബായിയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്.
മിഷേല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ശേഷം ബുധനാഴ്ച പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മിഷേലിന് അഭിഭാഷകനുമായി സംസാരിക്കാന്‍ ജഡ്ജി അരവിന്ദ് കുമാര്‍ അഞ്ചുമിനിറ്റ് സമയം നല്‍കിയിരുന്നു.
അഭിഭാഷകന് ആല്‍ജോ കെ ജോസഫിന്റെ മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യത്തെ സിബിഐ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യാനായി മിഷേലിനെ 14 ദിവസം റിമാന്‍ഡില്‍ വിട്ടുകിട്ടണമെന്ന് സിബിഐ അഭിഭാഷകന് ഡിപി സിങ് ആവശ്യപ്പെട്ടു. ഇടപാടില്‍ ആര്‍ക്കൊക്കെ പണം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന് വാദിച്ചു.